ദുബായ്: യു.എ.ഇയിൽ നടക്കുന്ന ഐ.സി.സി വനിത ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ പാകിസ്ഥാനെ ആറുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യൻ ടീമിൽ കളിക്കാനിറങ്ങി മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും. പുരുഷ -വനിതാ ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായാണ് രണ്ട് മലയാളികൾ ഒരേസമയം പ്ളേയിംഗ് ഇലവനിൽ എത്തുന്നത്. കിവീസിനെതിരായ ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ ഇന്നലെ പാകിസ്ഥാനെ 20 ഓവറിൽ 105/8 എന്ന സ്കോറിൽ ഒതുക്കിയശേഷം 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
ലെഗ് സ്പിന്നറായ ആശയുടെ രണ്ടാം ലോകകപ്പ് മത്സരമാണിത്. ആദ്യ മത്സരത്തിൽ കിവീസിനോട് നാലോവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ആശ ഇന്നലെ നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. പാകിസ്ഥാന്റെ ക്യാപ്ടൻ ഫാത്തിമ സനയെ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ കൈയിലെത്തിച്ചാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. സജനയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്. ഹർമൻപ്രീതിന് പരിക്കേറ്റപ്പോൾ ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തിയ സജനയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്.
ഏപ്രിലിൽ ബംഗ്ളാദേശിനെതിരെ സിൽഹത്തിൽ നടന്ന ട്വന്റി-20 പരമ്പരയിലാണ് ആശയും സജനയും ഇന്ത്യൻ ടീമിൽ അരങ്ങേറിയത്.
ഐ.പി.എൽ പ്രകടനം തുണയായി
33കാരിയായ ആശ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ്
കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി നടത്തിയ മികച്ച ലെഗ് സ്പിൻ പ്രകടനത്തോടെ ഇന്ത്യൻ ടീമിലെത്തി
ഇതുവരെ നാല് ട്വന്റി-20കളിലും രണ്ട് ഏകദിനങ്ങളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു
30കാരിയായ വയനാട് മാനന്തവാടി സ്വദേശി സജന ഓഫ് സ്പിന്നറും മദ്ധ്യനിര ബാറ്ററുമാണ്
കഴിഞ്ഞ വനിതാ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്
സ്കോർ
പാകിസ്ഥാൻ:105/8
ഇന്ത്യ: 108/4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |