എട്ടു ദിവസമായിട്ടും പ്രതിയെ പിടിച്ചില്ല
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് 49കാരി അതിക്രൂരമായി അക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിൽ അലംഭാവംകാട്ടിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ ഇന്നലെ സസ്പെൻഡ് ചെയ്തത്. സംഭവം നടന്ന് എട്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.
കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് മരുന്നുവാങ്ങാനിറങ്ങിയ വീട്ടമ്മ വീടിനു സമീപത്ത് ആക്രമിക്കപ്പെട്ടത്. സംഭവം ഉടൻ സ്റ്റേഷനിൽ വിളിച്ചറിയിച്ചെങ്കിലും അന്വേഷണത്തിന് കൂട്ടാക്കാതിരുന്ന പൊലീസ് മൂന്നു ദിവസത്തിനു ശേഷമാണ് കേസെടുത്തത്. 'പീഡന ശ്രമം ചെറുത്തു, തല ചുവരിലിടിച്ച് കൊല്ലാൻ നോക്കി" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയതോടെയാണ് സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറായത്. എന്നിട്ടും പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിയാനോ പ്രതിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ കണ്ടെത്താനോ കഴിഞ്ഞില്ല. പീഡനശ്രമത്തിന് ഇരയായ സ്ത്രീയുടെ മകളാണ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. സംഭവസ്ഥലത്തു പോകാൻ കൂട്ടാക്കാതിരുന്ന പൊലീസ് വീട്ടമ്മയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയ കേസെടുത്തെന്നും അതിക്രമത്തിനിരയായ സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് ശരിയായില്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. സംഭവത്തെക്കുറിച്ച് പേട്ട പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയതുകൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്നും സതീദേവി പറഞ്ഞു.
അക്രമത്തിനിരയായ വീട്ടമ്മയെ വടകര എം.എൽ.എ കെ.കെ. രമയും വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷൻ അംഗം അഡ്വ. കുഞ്ഞായിഷയും സന്ദർശിച്ചു. മൂലവിളാകത്തെ വീട്ടിലെത്തിയ മൂവരും വീട്ടമ്മയ്ക്ക് മാനസികവും നിയമപരവുമായ പിന്തുണ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |