കാലടി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ളീല ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കാലടി ശ്രീശങ്കര കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് മറ്റൂർ വട്ടപ്പറമ്പ് മാടശേരിൽ രോഹിത്തിനെ (24) പോക്സോ കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ പരാതിയിൽ നിസാര വകുപ്പുകൾ ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ കെ.എസ്.യു പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
എട്ട് വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ രോഹിത് അശ്ളീല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത ബന്ധുവിന്റെ ചിത്രവും അശ്ളീല ഗ്രൂപ്പിൽ ഇട്ടിതിനാലാണ് പോക്സോ കേസ് ചുമത്തിയത്.
2020ലാണ് ബിരുദപഠനം കഴിഞ്ഞ് കോളേജ് വിട്ടത്. പൂർവ വിദ്യാർത്ഥിയാണെങ്കിലും കോളേജിലെ പതിവ് സന്ദർശകനായിരുന്നു. പെൺകുട്ടികളുമായി അടുത്ത സൗഹൃദം പുലർത്തി. 20 ഓളം പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന് സംശയിക്കുന്നു.രോഹിതിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എട്ട് പെൺകുട്ടികളുടെ പരാതികളാണ് കാലടി പൊലീസിലെത്തിയത്.
നിസാരവകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് കെ.എസ്.യു കാലടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണ ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ജംഗ്ഷനിൽ വച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
ബലിതർപ്പണത്തിന് വിപുലമായ
ക്രമീകരണങ്ങൾ: മന്ത്രി വാസവൻ
തിരുവനന്തപുരം: കർക്കടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശിച്ചു. മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർയോഗത്തിലാണ് തീരുമാനം.
ശംഖുംമുഖം തീരത്ത് ബലിതർപ്പണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേർക്കെങ്കിലും ബലികർമ്മം അനുഷ്ഠിക്കാനുള്ള സൗകര്യമൊരുക്കണം. ബലി തർപ്പണകേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും. അപകട സാദ്ധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പുവരുത്തും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.പ്രശാന്ത്,ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം,തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ,കൊല്ലം ജില്ലാ കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വി.എച്ച്.എസ്.സി സ്കൂളിൽ സ്കിൽ
ഡെവലപ്പ്മെന്റ് സെന്റർ: മന്ത്രി
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഫിറ്റ്നസ് ട്രെയിനർ, ഗ്രാഫിക് ഡിസൈനർ, ഇലക്ട്രിക്കൽ തുടങ്ങിയ മേഖലകളിൽ തൊഴിൽ പര്യാപ്തതയ്ക്കുള്ള പരിശീലനം നൽകുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
വി.എച്ച്.എസ്.സി പാസാകുന്ന വിദ്യാർത്ഥികൾക്കായി തൊഴിൽമേളകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്തുന്നതിനുള്ള അന്തരീക്ഷം സ്കൂളുകളിൽ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |