പാലക്കാട്: പെരുവെമ്പ് മന്ദത്തുകാവ് ചോറക്കോട് കനാലിനടുത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗോവിന്ദാപുരം ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻബീവിയാണ് (46) മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ നാട്ടുകാരാണ് റോഡരികിൽ മൃതദേഹം കണ്ടത്. കൊടുവാൾ ഉപയോഗിച്ച് തലയിലും കഴുത്തിലും കൈയിലും വെട്ടിപ്പരിക്കേൽപ്പിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തി.
ഇവർ ഉപയോഗിച്ചിരുന്ന സഞ്ചിയും മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. ഇതിൽ നിന്ന് വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എന്നിവ കിട്ടിയിട്ടുണ്ട്.
ജാൻബീവിക്കൊപ്പം ഉണ്ടായിരുന്ന പല്ലശ്ശന അണ്ണാക്കോട് സ്വദേശി അയ്യപ്പൻ എന്ന ബഷീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അയ്യപ്പൻ തമിഴ്നാട്ടിലേക്ക് പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വിവാഹമോചിതയായ ജാൻബീവി കഴിഞ്ഞ പത്തു വർഷമായി അയ്യപ്പനൊപ്പമാണ് താമസം. നാടോടികളെ പോലെ അലഞ്ഞ് നടക്കുന്ന ഇവർക്ക് സ്ഥിരമായ താമസസ്ഥലമില്ല. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് താമസിക്കുന്നതാണ് രീതി. പെരുവെമ്പ് പ്രദേശത്തെ പറമ്പുകളിലും നെൽപ്പാടങ്ങളിലും പണിയെടുത്താണ് കഴിഞ്ഞിരുന്നത്.
രണ്ട് വർഷമായി പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഷെഡ്ഡ് കെട്ടിയായിരുന്നു താമസമെന്ന് ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ നാട്ടുകാരിൽ പലരും ഇരുവരെയും കണ്ടിരുന്നു. അയ്യപ്പന്റെ ഭാര്യ മരിച്ചു. രണ്ട് മക്കളുണ്ട്.
ജാൻബീവിയുടെ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് കേസെടുത്ത പാലക്കാട് സൗത്ത് പൊലീസ് തുടർ അന്വേഷണത്തിനായി പുതുനഗരം പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |