തൊടുപുഴ: 'ജയിലിൽ പോയാലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും, പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല'. ഇന്നലെ മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ്, ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ചായക്കടയിലിരുന്ന് പറഞ്ഞു.
മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നൽകിയിരുന്നു.
സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി.
20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്ന ഹമീദ് മൂന്ന് വർഷം മുമ്പാണ് നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൻ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമാണ്. ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്‌സെന്ന പേരിൽ പച്ചക്കറി-പലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകൻ ചെലവിന് നൽകാനും നിബന്ധനയുണ്ടായിരുന്നു.
മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.
സംഭവദിവസം രാവിലെ മകൻ ഫൈസൽ തല്ലിയതായും പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ വൈകിട്ടോടെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ വൻപ്രതിഷേധമായിരുന്നു.
കൊലപാതകം ആസൂത്രിതം
കൊലപാതകം ആസൂത്രിതമെന്ന് സംഭവസ്ഥലം സന്ദർശിച്ച എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ഒരുവർഷത്തിലേറെയായി സ്വത്ത് തർക്കം നിലനിന്നിരുന്നു. തൊടുപുഴ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വീട്ടിൽ അന്തിയുറങ്ങാൻ
കഴിയാതെ അന്ത്യയാത്ര
അഖിൽ സഹായി
തൊടുപുഴ: കൊല്ലപ്പെട്ട ഫൈസലിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു മഞ്ചിക്കല്ലിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് ദുരന്തം. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറുമാസം മുമ്പാണ് ഭാര്യ ഷീബയുടെ പേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്. ഏപ്രിൽ ആദ്യം തന്നെ മാറിത്താമസിക്കുന്നതിന്പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോൺട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ് രാഘവൻ പറഞ്ഞു. ആറ് ദിവസത്തെ ജോലികൾ കൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ് ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഈ വീട് ഇനി ആർക്ക് വേണ്ടി പൂർത്തിയാക്കുമെന്ന സങ്കടമാണ് രാജേഷിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |