SignIn
Kerala Kaumudi Online
Thursday, 19 February 2026 9.04 AM IST

പാവം രോഗികൾ എന്തുപിഴച്ചു, ഡോക്ടർമാരുടെ  സമരം  കണ്ടില്ലെന്ന്  നടിച്ച്  സർക്കാർ

Increase Font Size Decrease Font Size Print Page
d


 മെഡി. കോളേജുകളിൽ ചികിത്സാ പ്രതിസന്ധി
 ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമില്ല

തിരുവനന്തപുരം : ഡോക്ടർമാരുടെ സമരത്തോട് സർക്കാർ മെല്ലപ്പോക്ക് സമീപനം സ്വീകരിച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. ഒ.പി ഡ്യൂട്ടി അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിച്ചതിന് പുറമേ ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികളാണ് അങ്കലാപ്പിലായത്. അദ്ധ്യാപനം മുടങ്ങിയതോടെ മെഡിക്കൽ വിദ്യാർത്ഥികളും ആശങ്കയിലായി. പി.ജി വിദ്യാർത്ഥികളും ഇന്ന് പിന്തുണ അറിയിച്ച് ഒ.പി ബഹിഷ്കരിക്കും. ഒ.പിയിലടക്കം പി.ജിക്കാരെയാണ് ചികിത്സിക്കാൻ നിയോഗിച്ചിരിക്കുന്നത്.

ശമ്പളപരിഷ്കരണത്തിലെ 57 മാസത്തെ കുടിശികയ്ക്കുവേണ്ടിയാണ് ഡോക്ടർമാർ തെരുവിലിറങ്ങിയത്. അവർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാരസമരത്തിലുമാണ്.

കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ആറുമാസം മുമ്പ് ആരംഭിച്ച സൂചന സമരമാണ് ഈ അവസ്ഥയിൽ എത്തിയത്. ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കണ കുടിശിക കൃത്യമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡ‌ോക്ടർമാരോട് കടുത്ത അവഗണനയാണ്.

കുടിശിക തീർക്കാൻ

വേണം 400 കോടി

# 10 വർഷത്തിലൊരിക്കൽ യു.ജി.സി ശമ്പളപരിഷ്കരണത്തിന് പിന്നാലെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ശമ്പളം വർദ്ധിപ്പിക്കുന്നത്. 2016 ജനുവരിയിലെ പരിഷ്കരണം കേരളത്തിൽ നടപ്പാക്കിയത് 2020 ഒക്ടോബറിൽ.

# മെഡിക്കൽ കോളേജുകൾക്ക് പുറമേ,​ഡന്റൽ,​നഴ്സിംഗ്,​ഫാർമസി കോളേജുകളിലെ അദ്ധ്യാപകർക്കും കുടികശിക നൽകണം.

ആകെ 4200-4500പേരാണ് ഇക്കൂട്ടത്തിലുള്ളത്.ഇതിൽ 3200 അദ്ധ്യാപകരും മെഡിക്കൽ കോളേജുകളിലാണ്.

നിയമോപദേശത്തിലും മെല്ലപ്പോക്ക്

കോടതി കേസുകളുടെ പശ്ചാത്തലത്തിൽ കുടിശിക നൽകുന്നതിനെ കുറിച്ച് സർക്കാർ നിയോമപദേശം തേടിയിരുന്നു. ഈ മാസം11ന് ഡോക്ടർമാരുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇത്.13ന് ഡോക്ടർമാർക്ക് അനുകൂലമായി നിയമോപദേശം ലഭിച്ച ഫയൽ ധനകാര്യവകുപ്പിലെത്തിയെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി.

സ്വയംവിരമിക്കലിന് നീക്കം

അവഗണനയെ തുടർന്ന് പ്രൊഫസർമാർ സ്വയം വിരമിക്കലിന് നീക്കം.അഞ്ചുവർഷത്തിനിടെ മെഡിക്കൽ കോളേജുകളിൽ നിന്ന് 28 പേർ വി.ആർ.എസ് എടുത്തു. 20വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ വി.ആർ.എസ് എടുക്കാം. അപേക്ഷ നൽകി മൂന്നുമാസത്തിനകം സർക്കാർ അനുമതി നൽകിയില്ലെങ്കിൽ അത് ലഭിച്ചതായി കണക്കാക്കാമെന്ന ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്.കൂട്ട വി.ആർ.എസ് ഉണ്ടായാൽ കേരളത്തിന്റെ ആരോഗ്യസംവിധാനത്തെ അപ്പാടെ തകർക്കും. വി.ആർ.എസ് എടുത്താൽ സ്വകാര്യ മേഖലയിൽ മൂന്നിരട്ടി ശമ്പളമാണ് ലഭിക്കും

TAGS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY