ഇടുക്കി: മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ടിൽ പതിവ് പരിശോധന നടത്തും. രാവിലെ 10ന് തേക്കടിയിൽ നിന്ന് ബോട്ട് മാർഗം സംഘം ഡാമിലേക്ക് പോകും. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സ്വീപ്പേജിന്റെ അളവും രേഖപ്പെടുത്തും. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.30 അിയായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്പിൽവേ വഴി തുറന്നുവിടുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 2410.54 ഘനയടിയാണ്. സെക്കൻഡിൽ 4104.18 ഘനയടി ജലമാണ് ശരാശരി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് 2330 ഘനയടിയാണ് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിരപ്പിൽ കാര്യമായ മാറ്റമില്ല.
മന്ത്രിമാരുടെ മുല്ലപ്പെരിയാർ സന്ദർശനം:
ഡ്യൂട്ടിയിൽ കൊവിഡ് ബാധിച്ച പൊലീസുകാരും
കൊച്ചി: മൂന്നു മന്ത്രിമാരുടെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനവേളയിൽ കൊവിഡ് പോസിറ്റീവായ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായി ആക്ഷേപം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, പി. പ്രസാദ് എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദർശിച്ച ദിവസങ്ങളിലാണിത്. ഒരു ഡിവൈ.എസ്.പി ഉൾപ്പെടെ 35 അംഗ സേന മുല്ലപ്പെരിയാർ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. ഇതിൽ ആറ് എസ്.ഐ, ഒരു എ.എസ്.ഐ, ഒരു സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ 28 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിലായിരുന്നു മന്ത്രിമാരുടെ സന്ദർശനം. പൊലീസുകാരെ ക്വാറന്റൈനിലാക്കാതെ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി അവരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ആദ്യം കൊവിഡ് പോസിറ്റീവായത് ഒരു സബ് ഇൻസ്പെക്ടർക്കാണ്. രോഗലക്ഷണം പ്രകടമായപ്പോൾ ഇദ്ദേഹം അവധിയെടുത്ത് പോയെങ്കിലും സുരക്ഷാ മുൻകരുതലില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് മറ്റുള്ളവർക്കും രോഗം പകരാൻ ഇടയാക്കിയത്.
മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാർക്ക് മതിയായ താമസസൗകര്യമില്ല. ഡിവൈ.എസ്.പിയും ഇൻസ്പെക്ടർമാരും ഒഴികെയുള്ളവർ ഡാം സൈറ്റിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ പഴയകെട്ടിടങ്ങളിലാണ് കൂട്ടമായി താമസിക്കുന്നത്. മെസ്, കക്കൂസ്, കുളിമുറി എല്ലാം പൊതുവാണ്. ഈ സാഹചര്യത്തിൽ ഒരാൾക്ക് കൊവിഡ് ലക്ഷണം കണ്ടപ്പോൾതന്നെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാമായിരുന്നുവെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |