തിരുവനന്തപുരം: റേഷൻ കടകളിൽ വാതിൽപ്പടി വിതരണത്തിന് സപ്ളൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 317 കോടി രൂപയായി വർദ്ധിച്ചു. വാഹന കരാറുകാർക്ക് സപ്ളൈകോ മൂന്നു മാസമായി വാടക നൽകുന്നില്ല. 63 കോടിയാണ് ഇവർക്കു കിട്ടാനുള്ളത്. ഇതോടെ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഈ മാസത്തെ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്മാറുമെന്നാണ് സൂചന. ഇതോടെ റേഷൻകടകളുടെ പ്രവർത്തനം നിശ്ചലമാകും. ജനങ്ങൾക്ക് റേഷൻ കിട്ടാതാവും. വാഹന കരാറുകാർക്കുള്ള തുക,ഗോഡൗൺ വാടക, തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെയാണ് 'വാതിൽപ്പടി' തുക. ഈ ഇനത്തിൽ സർക്കാർ 2020-21 മുതൽ സപ്ളൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയാണ് 317 കോടി. ഒരു മാസത്തെ ചെലവ് 21 കോടിയാണ്. സ്വന്തം നിലയിൽ പണം നൽകിയാണ് സപ്ളൈകോ വിതരണം മുടങ്ങാതെ നോക്കിയത്. മൂന്നു മാസമായി അതും നൽകാൻ കഴിയാതായി.
കേന്ദ്രം എഫ്.സി.ഐ ഗോഡൗണുകളിലെത്തിക്കുന്ന അരി സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻ.എഫ്.എസ്.ഐ ഗോഡൗണുകളിലേക്കും തുടർന്ന് റേഷൻ കടകളിലേക്കും എത്തിക്കുന്നത് ട്രാൻസ്‌പോർട്ടിംഗ് കരാറുകാരാണ്.
317 കോടിയായി
പെരുകാൻ കാരണം
1. ഒരു ക്വിന്റൽ അരിയുടെ വാതിൽപ്പടി ചെലവ് കേന്ദ്രം നിശ്ചയിച്ചത് 65 രൂപ. അതിൽ പകുതിയേ കേന്ദ്രം തരൂ.
എന്നാൽ, കേരളത്തിൽ നൽകുന്നത് 80 രൂപ. സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയത് 167 കോടി രൂപ
2. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അരിവിതരണം നടത്തിയപ്പോൾ 65 രൂപയും കേന്ദ്രം നൽകിയിരുന്നു.
കേരളത്തിന്റെ അധികചെലവ് ക്വിന്റലിന് 15 രൂപ. ആ വകയിൽ സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് 150 കോടി രൂപ
സപ്ലൈകോയുടെ ശനിദശ
സപ്ലൈകോ ലാഭത്തിലായിരുന്നപ്പോൾ ട്രാൻസ്പോർട്ടിംഗ് ഉൾപ്പെടെയുള്ള ചെലവുകൾ മുടങ്ങിയിരുന്നില്ല. സർക്കാർ പണം നൽകാൻ വൈകിയാലും സപ്ലൈകോ കരാറുകാർക്ക് നൽകുമായിരുന്നു. സാധനങ്ങൾ വിതരണം ചെയ്തവർക്കുള്ള കുടിശ്ശിക 800 കോടിയിലെത്തുകയും സബ്സിഡി തുക സർക്കാർ നൽകാതിരിക്കുകയും ചെയ്തതോടെയാണ് സപ്ലൈകോയുടെ ശനിദശ ആരംഭിച്ചത്. കഴിഞ്ഞ മാർച്ചിൽ 200 കോടി രൂപ അനുവദിക്കുകയും സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ അനുവദിക്കുയും ചെയ്‌തതോടെയാണ് അല്പം ആശ്വാസമായത്.
'' തൊഴിലാളികൾക്കുള്ള കൂലിയും കുടിശ്ശികയായി. സമരപരിപാടികൾ
അസോസിയേഷൻ യോഗം ചേർന്ന് തീരുമാനിക്കും''
യൂസഫ്, ജോയിന്റ് സെക്രട്ടറി,
കേരള ട്രാൻസ്‌പോർട്ടിംഗ്
കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |