തിരുവനന്തപുരം:രാഷ്ട്രീയമായി ഏറെ നിർണായകമായ തദ്ദേശവാർഡ് വിഭജനബിൽ അഞ്ച് മിനിറ്റിൽ പാസാക്കി നിയമസഭ.സഭയിലവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു അജണ്ട. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കവേ, ബിൽ ചർച്ചയില്ലാതെയും സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നതാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിക്കുകയായിരുന്നു. തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ബിൽ അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. സ്പീക്കറുടെ നടപടിയിൽ എതിർപ്പറിയിച്ച് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.
ഇതിനായി കഴിഞ്ഞമാസം സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ലോക്സഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തിരിച്ചയച്ചു.തുടർന്നാണ് ബിൽ സഭയിൽ കൊണ്ടുവന്നത്.
അടുത്തവർഷം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം മൂന്നുഘട്ടമായി പൂർത്തിയാക്കാനാണ് നിയമഭേദഗതി. ആദ്യം 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലും വാർഡുകളുടെ അതിർത്തി പുനഃക്രമീകരിക്കും. രണ്ടാംഘട്ടത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും അന്തിമഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും വാർഡുകൾ പുനഃക്രമീകരിക്കും.
2001ലെ സെൻസസ് അടിസ്ഥാനത്തിൽ 2010ലാണ് സമ്പൂർണവാർഡ് വിഭജനം നടന്നത്.മട്ടന്നൂർ ഒഴികെ 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865 വാർഡുകളിലായിരിക്കും പുനഃക്രമീകരണം.
ബില്ലിന് ഗവർണർ അനുമതി നൽകിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനായി നാല് ഗവ. സെക്രട്ടറിമാർ ഉൾപ്പെട്ട ഡിലിമിറ്റേഷൻ കമ്മിഷൻ നിലവിൽവരും.അഞ്ച് വർഷത്തേക്ക് 67 കോടിരൂപ അധികചെലവുവരുന്നതാണ് നടപടി.
#അസാധാരണ നടപടി
അനിവാര്യമായ സാമ്പത്തിക ബില്ലുകളും ധനവിനിയോഗ ബില്ലുകളും നിയമസഭ നടത്തികൊണ്ടുപോകാനാകാത്ത സാഹചര്യങ്ങളിൽ സെലക്ട്കമ്മിറ്റി,സബ്ജക്ട് കമ്മിറ്റി,അപ്രോപ്രിയേറ്റ് കമ്മിറ്റി എന്നിവയ്ക്ക് വിടാതെയും ചർച്ചകൂടാതെയും പാസാക്കാൻ സ്പീക്കർക്ക് അധികാരം നൽകുന്ന സഭാനടപടി ചട്ടങ്ങളിലെ 76,77,237 വകുപ്പുകൾ അനുസരിച്ചാണ് ഇന്നലെ വാർഡ് വിഭജനം സംബന്ധിച്ച കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് രണ്ടാംഭേദഗതി ബില്ലുകൾ പാസാക്കിയത്. സെൻസസ് വരുന്ന മുറയ്ക്കാണ് ജനപ്രതിനിധ്യസഭകളുടെ പുനർനിർണ്ണയം നടത്തേണ്ടതെന്നാണ് ഭരണഘടനാവ്യവസ്ഥ.
" 2019ൽ ഓർഡിനൻസായും 2020ൽ നിയമഭേദഗതിയായി സഭയിലും കൊണ്ടുവന്നതാണ്. അന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും രണ്ടുതവണ സഭയിൽ ചർച്ചയും ചെയ്തു.അതേ ബില്ലാണ് മാറ്റം കൂടാതെ കൊണ്ടുവന്നത്.പാസാക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രതിപക്ഷം അനൗദ്യോഗികമായി അറിയിച്ചിരുന്നു.'
-എം.ബി.രാജേഷ്,
തദ്ദേശമന്ത്രി
ചർച്ചയില്ലാതെ ബിൽ പാസാക്കിയത് അംഗീകരിക്കാനാവില്ല: വി.ഡി.സതീശൻ
തിരുവനന്തപുരം:ചർച്ചയില്ലാതെ തദ്ദേശവാർഡ് വിഭജനബിൽ പാസാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കറെ കത്തിലൂടെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണിത്.സബ്ജക്ട് കമ്മിറ്റിയിലും നിയമസഭയിലും ബിൽ വരുമ്പോൾ അഭിപ്രായങ്ങൾ പറയാൻ അവസരം കിട്ടുമായിരുന്നു.അത് ബോധപൂർവ്വം ഇല്ലാതാക്കി.സതീശൻ കത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |