തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാല ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നടത്തുന്ന 80,000 തീർത്ഥാടകരെ മാത്രം പ്രതിദിനം അനുവദിക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞതവണ 1.05ലക്ഷം ഭക്തർക്ക് ദർശനം കിട്ടിയിരുന്നു. 41 ദിവസത്തെ വ്രതം നോറ്റ് എത്തുന്ന പതിനായിരക്കണക്കിന് ഭക്തർ ഓൺലൈൻ ബുക്കിംഗ് നടത്താത്തതിന്റെ പേരിൽ ദർശനം കിട്ടാതെ മടങ്ങിപ്പോവേണ്ടി വരും.
സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്താൻ അടിയന്തരമായി സർക്കാർ തീരുമാനിക്കണമെന്നും കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, സുഗമമായ തീർത്ഥാടനം ഉറപ്പാക്കാനാണ് ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയതെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. സ്പോട്ട്ബുക്കിംഗ് ഏർപ്പെടുത്തിയാൽ തീർത്ഥാടകർ 80,000ൽ കവിയും. സൗകര്യങ്ങളൊരുക്കുന്നതിനെയും തിരക്ക് നിയന്ത്രിക്കുന്നതിനെയും ബാധിക്കും. കഴിഞ്ഞ തവണ ആദ്യഘട്ടത്തിൽ 90,000പേരെ ഓൺലൈൻ ബുക്കിംഗിലൂടെയും 10,000പേരെ സ്പോട്ട് ബുക്കിംഗിലും കടത്തിവിട്ടിരുന്നു. രണ്ടാംഘട്ടത്തിൽ ഇത് 80,000ഉം 10,000വുമായി കുറയ്ക്കേണ്ടിവന്നു. മൂന്നാംഘട്ടത്തിൽ 70,000ഉം 10,000വുമാക്കി. ഈ അനുഭവം കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി.
തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന വിവരം വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നുണ്ട്.വെർച്വൽ ക്യൂവിലെ സ്ലോട്ടിന് കളർ കോഡിംഗ് നൽകും.അതുവഴി കൂടുതൽ ബുക്കിംഗുള്ള സ്ലോട്ടുകൾ തീർത്ഥാടകർക്കും അധികൃതർക്കും മനസിലാക്കാനാവും. ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും ബുക്ക്ചെയ്യുന്നവരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മുൻകൂട്ടി നൽകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.
വരാത്തവർ 20%;
അതുപയോഗിക്കാം
# ഓൺലൈൻ ബുക്കിംഗ് നടത്തുന്നതിൽ 20 ശതമാനം പേർ വരാറില്ല. ഈ 20 ശതമാനം സ്പോട്ട് ബുക്കിംഗാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഭക്തരെ തടഞ്ഞുനിറുത്തുന്ന സ്ഥലങ്ങളിൽ ഭക്ഷണ, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണം.
# മറ്റ് സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് അറിവുണ്ടാവില്ല. എല്ലാവർക്കും ഇന്റർനെറ്റ് സാക്ഷരതയുണ്ടാവണമെന്നില്ല. ദർശനം കിട്ടാത്ത നിലയിലേക്ക് പോവുന്നത് വേറെ തരത്തിലുള്ള ചർച്ചകൾക്ക് വഴിതെളിക്കും.
`ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഭക്തനുപോലും ദർശനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.'
-വി.ഡി.സതീശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |