SignIn
Kerala Kaumudi Online
Friday, 26 April 2024 8.54 AM IST

പേപ്പട്ടി കടിച്ചുകീറിയ 12 കാരിക്ക് ദാരുണാന്ത്യം

daily

പത്തനംതിട്ട, കോട്ടയം: അയൽ വീട്ടിൽ പാൽ വാങ്ങാൻ പോകുംവഴി തെരുവു നായ കടിച്ചുകീറി ചികിത്സയിലായിരുന്ന റാന്നി പെരുനാട് ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി (12) നാടിനാകെ നൊമ്പരവും ഉത്കണ്ഠയുമുയർത്തി മരണത്തിനു കീഴടങ്ങി. പേവിഷ ബാധയേറ്റിരുന്നതായി പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. അഭിരാമിക്ക് പ്രതിരോധ വാക്സിൻ മൂന്നു ഡോസ് നൽകിയിരുന്നു.

കഴിഞ്ഞ 13ന് രാവിലെ കാർമൽ എൻജിനിയറിംഗ് കോളേജ് റോഡിലാണ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ് വീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും കടിച്ചു. കണ്ണിനു സമീപം ആഴത്തിലാണ് മുറിവ്. നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. അരമണിക്കൂറോളം നായ ആക്രമിച്ചു. കരച്ചിൽ കേട്ടെത്തിയ നാട്ടകാർ രക്ഷിച്ച് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ ഡോക്ടറില്ലാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. പേവിഷ വാക്‌സിൻ മൂന്ന് ഡോസ് നൽകി വിട്ടയച്ചു. നാലാമത്തേത് ഈ മാസം പത്തിനായിരുന്നു എടുക്കേണ്ടത്. ഇതിനിടെ ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ കുട്ടി അവശനിലയിലായി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലിന് അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 1.40ന് മരണത്തിനു കീഴടങ്ങി.

മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: രജനി. സഹോദരൻ: കാശിനാഥൻ.

 മരണകാരണം അണുബാധ

അഭിരാമി മരിച്ചത് തലച്ചോറിലെ അണുബാധയെ തുടർന്നാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കണ്ണിലെ മുറിവിൽ നിന്നുള്ള അണുബാധയാണ് തലച്ചോറിനെ ബാധിച്ചത്. കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിലെ ശ്രവം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയാണ് പൂനെ ലാബിൽ പരിശോധിച്ചത്. മന്ത്രി വീണാജോർജിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് കൺവീനറായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.

 ആശുപത്രിക്കെതിരെ മാതാപിതാക്കൾ

അഭിരാമിയെ ആദ്യം പ്രവേശിപ്പിച്ച പെരുനാട് ആശുപത്രിയിൽ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. 13ന് രാവിലെ 7.30ന് എത്തിക്കുമ്പോൾ ഡോക്ടർ എത്തിയിരുന്നില്ല. മുറിവ് വൃത്തിയാക്കുക പോലും ചെയ്തില്ല. തുടർന്ന് പൊലീസ് ഏർപ്പെടുത്തിയ ഓട്ടോയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സമയം പത്ത് കഴിഞ്ഞിരുന്നു. പ്രാഥമിക ശുശ്രൂഷ കിട്ടിയത് പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ്. എന്നാൽ, ചികിത്സപ്പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.