തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം അന്തിമ നിഗമനത്തിലെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജ്. പ്രളയത്തിൽ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതം നേടാൻ വേണ്ടിയായിരുന്നു മൂവരും മരണം തിരഞ്ഞെടുത്തത്.
നവീനാണ് ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയേയും വിചിത്ര വഴിയിലേക്ക് നയിച്ചതെന്ന് ഡി സി പി അറിയിച്ചു. 2014ലാണ് നവീൻ വിചിത്ര വിശ്വാസത്തിലേക്ക് തിരിയുന്നത്. മരിക്കാനുള്ള തീരുമാനവും ഇയാളുടേത് തന്നെയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഉയർന്ന പ്രദേശത്തുവച്ച് മരിച്ചാൽ വേഗം പുനർജന്മം സാദ്ധ്യമാകുമെന്ന് കരുതിയാണ് അരുണാചൽ പ്രദേശിൽവച്ച് മരിക്കാൻ തീരുമാനിച്ചത്. ഇവരുടെ മരണത്തിലോ ഇത്തരത്തിലുള്ള വിചിത്ര വിശ്വാസത്തിനോ മറ്റാർക്കും പങ്കില്ലെന്നും ഡി സി പി കൂട്ടിച്ചേർത്തു.
മാർച്ച് 27നാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായരെ (29) കാണാതായത്. യുവതി അദ്ധ്യാപികയാണ്. ആര്യയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നില്ല.
ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പോയതെന്ന് കണ്ടെത്തിയത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ഇവരെ പുറത്തു കാണാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |