കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ അക്കാഡമിക് വിഷയങ്ങൾക്ക് യു.ജി.സി വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം എത്രയും വേഗം ലഭ്യമാക്കാനുള്ള പ്രവർത്തനം തുടരുകയാണെന്ന് വൈസ് ചാൻസലർ പി.എം. മുബാറക് പാഷ പറഞ്ഞു. സാധാരണ സർവകലാശാലകൾക്ക് ആരംഭദിവസം മുതൽ പാഠ്യപദ്ധതി തുടങ്ങാമെങ്കിൽ, ഓപ്പൺ സർവകലാശാലകളുടെ കാര്യത്തിൽ ഓരോ പാഠ്യപദ്ധതിക്കും വെവ്വേറെ അംഗീകാരം വേണം. സർവകലാശാലയ്‌ക്ക് അംഗീകാരം ലഭിച്ച് ഒരു വർഷമാകുമ്പോഴും കോഴ്സുകൾ തുടങ്ങാനാകാത്തതിനു കാരണം ഇതാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
21 ബിരുദ വിഷയങ്ങൾക്കും 10 ബിരുദാനന്തര ബിരുദ വിഷയങ്ങൾക്കുമുള്ള സിലബസാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അദ്ധ്യാപകരില്ലാത്തതിനാൽ കേരളത്തികനത്തും പുറത്തും നിന്നുള്ള മുന്നൂറോളം അദ്ധ്യാപകർ ചേർന്നാണ് സിലബസ് ആവിഷ്‌കരിച്ചത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ലാംഗ്വേജസ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, ലാ ആൻഡ് ബിസിനസ് സ്റ്റഡീസ് എന്നിവയാണ് തുടക്കത്തിൽ സ്ഥാപിച്ച പ്രധാന പാഠ്യമേഖലകളെന്നും മുബാറക് പാഷ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ, ഓഡിയോ, വീഡിയോ മാദ്ധ്യമങ്ങൾ കൂടി ഉൾപ്പെടുന്ന ബോധനരീതിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിന് അനുസൃതമായി പഠനസാമഗ്രികൾ തയ്യാറാവുന്നുണ്ട്. പഠനസാമഗ്രികളുടെ 60 ശതമാനം തയ്യാറാക്കേണ്ടത് സർവകലാശാലയുടെ സ്വന്തം അദ്ധ്യാപകരാണ്. അതിനാൽ, 56 അദ്ധ്യാപക തസ്തികകൾ സർക്കാർ അനുവദിച്ചതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ജനുവരിയിൽ തുറക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നിശ്ചിത യു.ജി.സി പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. യു.ജി.സി സംഘം നേരിട്ടെത്തി നടത്തുന്ന പരിശോധനയ്‌ക്കും അംഗീകാരത്തിനും ശേഷമേ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കൂ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സർവകലാശാലയും സംയുക്തമായി ആരംഭിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ, അടുത്ത ഏപ്രിലിൽ ആദ്യ ബാച്ച് പുറത്തിറങ്ങും. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സുമായി ചേർന്ന് നടപ്പാക്കുന്ന സേഫ്‌ടി മാനേജ്‌മെന്റ് പാഠ്യപദ്ധതിയിൽ അദ്ധ്യയനം ഉടൻ ആരംഭിക്കും. 'അസാപു"മായി ചേർന്ന് നൈപുണ്യ കോഴ്സുകൾക്കുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. ശ്രീനാരായണഗുരുവിന്റെ ജീവിതവും ചിന്തയും ആധാരമാക്കിയുള്ള മ്യൂസിയം, കൊല്ലം നഗരത്തിന്റെ പൈതൃകാഘോഷം എന്നിവയുടെ രൂപരേഖ വൈകാതെ പുറത്തിറക്കുമെന്നും മുബാറക് പാഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |