തിരുവനന്തപുരം: വോട്ടർമാർക്ക് വീട്ടിലിരുന്ന് ഓൺലൈൻ വഴി വോട്ട് ചെയ്യാനുള്ള പരീക്ഷത്തിന് ഒരുങ്ങി കേരളവും.
കേന്ദ്ര ഇലക്ഷൻ കമ്മിഷൻ 2014ലാണ് ഈ ആശയം അവതരിപ്പിച്ചത്. വോട്ടർ പട്ടികയിലെ സങ്കീർണ്ണതയും, സുരക്ഷാസംവിധാനങ്ങളിലെ ആശയക്കുഴപ്പവുമാണ് കമ്മിഷനെ പിന്തിരിപ്പിച്ചത്. എന്നാൽ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബ്ളോക്ക് ചെയിൻ സാങ്കേതികതയും ഇൗ പ്രശ്നങ്ങൾ മറികടക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ സർവ്വകലാശാല ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒപ്പ് വച്ചു. സുസജ്ജമായ സോഫ്റ്റ് വെയർ പ്ളാറ്റ് ഫോം തയ്യാറായാൽ ഏതെങ്കിലും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പരീക്ഷിക്കാനാണ് നീക്കം. വിജയിച്ചാൽ ചരിത്രമാവും.
വെല്ലുവിളികൾ
വ്യക്തവും സംശുദ്ധവുമായ വോട്ടർ പട്ടിക
തടസ്സമില്ലാത്ത ഇന്റർനെറ്റ് സംവിധാനം
സോഫ്റ്റ് വെയർ പ്ളാറ്റ്ഫോം
വോട്ടർമാർ ഭയമില്ലാതെ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കൽ
വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ
കേരളം മൂന്നാമത്
ഒാൺലൈൻ വോട്ടിംഗിന് ഒരുമ്പെടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഗുജറാത്തിൽ 2011,2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സങ്കീർണ്ണമായ വോട്ടിംഗ് പ്രക്രിയയാണ് വോട്ടർമാരെ അകറ്റിയത്. സമയവും ഏറെ എടുത്തു.
കഴിഞ്ഞ വർഷം അഹമ്മദാബാദ്, സൂററ്റ്,വഡോദര,ഭവനഗർ, രാജ്കോട്ട്, ജാംനഗർ മുനിസിപ്പൽ കോർപറേഷനുകളിൽ ഒാൺലൈൻ വോട്ടിംഗിന് ടി.സി.എസിന്റെ സഹായത്തോടെ വഴിയൊരുക്കിയെങ്കിലും അവസാനനിമിഷം പിൻവലിച്ചു. തെലുങ്കാന സർക്കാർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ ഇലക്ഷൽ ഒാൺലൈനായി നടത്താൻ എല്ലാ തയ്യാറെടുപ്പും നടത്തി.26 കോടിയായിരുന്നു ചെലവ്. അവസാനനിമിഷം സർക്കാർ പിൻവലിച്ചു.
എസ്റ്റോണിയയിൽ മാത്രം
ലോകത്ത് എസ്റ്റോണിയ മാത്രമാണ് ഒാൺലൈൻ വോട്ടെടുപ്പ് നടക്കുന്ന രാജ്യം. ഫ്രാൻസ്, പനാമ,വെയിൽസ്,അർമേനിയ,ആസ്ട്രേലിയ,സ്വിറ്റ്സർലൻഡ്,കാനഡ എന്നീ രാജ്യങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഒാൺലൈനായി നടത്തുന്നുണ്ട്. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിൽ മാത്രമാണ് ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് . മറ്റ് രാജ്യങ്ങളിലെല്ലാം ഇപ്പോഴും വോട്ടെടുപ്പ് പേപ്പർ ബാലറ്റിലൂടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |