കൊച്ചി: ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് നടക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് രാഷ്ട്രീയ പാർട്ടികൾ. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാൽ എൻ.സി.പി ചർച്ചകളിലേക്ക് കടന്നിട്ടില്ല. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പത്ത് വർഷം തടവിന് ശിക്ഷിച്ചതിനാൽ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
2019ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഹമ്മദ് ഹംദുള്ള സെയ്ദ് തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥി എന്നാണ് സൂചന. പ്രചാരണ പരിപാടികളും പാർട്ടി ആസൂത്രണം ചെയ്തുതുടങ്ങി. ബി.ജെ.പി 10 പേരടങ്ങിയ സ്ഥാനാർത്ഥിപ്പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. സ്ഥാനാർത്ഥിയെ ഡൽഹിയിൽ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസും നിലനിറുത്താൻ എൻ.സി.പിയും ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. മറ്റ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി ചർച്ചയ്ക്ക് തുടക്കമിട്ടു.
2019ലെ തിരഞ്ഞെടുപ്പിൽ 85.14 ശതമാനമായിരുന്നു പോളിംഗ്. 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.സി.പി സ്ഥാനാർത്ഥി മുഹമ്മദ് ഫൈസൽ കോൺഗ്രസിലെ മുഹമ്മദ് ഹംദുള്ള സെയ്ദിനെ പരാജയപ്പെടുത്തിയത്.
2019 തിരഞ്ഞെടുപ്പ്
(സ്ഥാനാർത്ഥി, ലഭിച്ച വോട്ടുകൾ, ശതമാനം ക്രമത്തിൽ)
പി.പി. മുഹമ്മദ് ഫൈസൽ (എൻ.സി.പി)- 22,851, 48.61
മുഹമ്മദ് ഹംദുള്ള സെയ്ദ്, (കോൺ.)- 22,028, 46.86
കെ.പി. മുഹമ്മദ് സിദ്ദിഖ് (ജെ.ഡി.യു)- 1,342, 2.85
ഷെരീഫ് ഖാൻ (സി.പി.എം) - 420, 0.89
അലി അക്ബർ (സി.പി.ഐ) - 143, 0.3
അബ്ദുൽ ഖാദർ ഹാജി (ബി.ജെ.പി) 125, 0.27
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |