തിരുവനന്തപുരം:തിയറിയും പ്രാക്ടിക്കലും പഠിച്ച് പരീക്ഷയെഴുതുന്ന പരമ്പരാഗത എൻജിനിയറിംഗ് പഠനം കൂടുതൽ പ്രായോഗികവും തൊഴിലധിഷ്‌ഠിതവുമാക്കാൻ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് സിലബസ് ലോകനിലവാരത്തിൽ പരിഷ്‌കരിക്കാൻ സാങ്കേതിക സർവകലാശാല. പഠിച്ച കാര്യങ്ങൾ പ്രയോഗിക്കുന്ന പ്രോബ്ലം സോൾവിംഗ് രീതിയിലേക്ക് പരീക്ഷയും മാറ്റും. എല്ലാ സെമസ്റ്ററുകളിലും പ്രോജക്ടുകളും വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും പരിഗണനയിലാണ്.
ബി.ടെക് കോഴ്സിലെ ഏഴ് ഇലക്ടീവുകൾക്ക് വ്യവസായ മേഖലയിലെ
വിദഗ്ദ്ധരുടെ സഹായത്തോടെ സിലബസുണ്ടാക്കും. ഇത്തരം വിദഗ്ദ്ധരാവും ഇലക്ടീവ് പേപ്പറുകൾ പഠിപ്പിക്കുക. ഗൂഗിൾ, നെസ്റ്റ് തുടങ്ങിയ കമ്പനികൾ മാതൃകാ സിലബസ് വാഴ്സിറ്റിക്ക് കൈമാറി. ഇ-വാഹന, ഹാർഡ്‌വെയർ, മെക്കാനിക്കൽ കമ്പനികൾ ഉടൻ നൽകും.
ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്ക് ആറുമാസമെങ്കിലും പരിശീലനം നൽകിയശേഷമേ ജോലിക്ക് നിയോഗിക്കാൻ കമ്പനികൾക്ക് കഴിയുന്നുള്ളൂ. ഇതൊഴിവാക്കാൻ വ്യവസായങ്ങൾക്ക് ആവശ്യമായ വൈദഗ്ദ്ധ്യം പകരുന്നതാവും പുതിയ സിലബസ്.
പരിശീലനവും ഇന്റേൺഷിപ്പും കമ്പനികളിൽ നൽകും. ഇത് വ്യത്യസ്ത സാഹചര്യങ്ങൾ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും. ഇങ്ങനെ വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതോടെ, കാമ്പസ് റിക്രൂട്ട്മെന്റ് കൂടും.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി സിലബസിൽ നവീന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഉൾപ്പെടുത്തും. അടിസ്ഥാന വിഷയങ്ങളുടെ സിലബസ് കാലോചിതമായി പരിഷ്കരിക്കും.
20 പ്രധാന വിഷയങ്ങൾ പഠിക്കുന്നതിൽ അവസാന സെമസ്റ്ററിൽ ഒരു പ്രോജക്ട് മാത്രമാണ് ഇപ്പോഴുള്ളത്. എല്ലാ സെമസ്റ്ററിലും പ്രോജക്ടുണ്ടെങ്കിൽ വിഷയങ്ങളിൽ കൂടുതൽ പ്രായോഗിക അറിവുനേടാം.
വേണ്ടത് 6 മാസം
സിലബസ് പരിഷ്‌കരിക്കാൻ ആറുമാസം വേണം. രാജ്യത്തെ മറ്റ് സാങ്കേതിക വാഴ്സിറ്റികളിലെ വിദ്ഗ്ദ്ധരെയും സിലബസ് പരിഷ്കരണ സമിതികളിൽ ഉണ്ടാവും.
പ്രോജക്ട് അധിഷ്‌ഠിത പഠനം
എൻജിനീയറിംഗ് വൈദഗ്ദ്ധ്യം നേടാൻ 'ചെയ്തു മനസിലാക്കി പഠിക്കുക' (ലേണിംഗ് ബൈ ഡൂയിംഗ്) എന്ന രീതിയാണ് വിദേശത്ത്. ഇതിനാണ് വ്യവസായ ശാലകളുമായി പങ്കാളിത്തമുണ്ടാക്കുന്നത്.
പ്രോജക്ട് അധിഷ്ഠിത പഠനമാണ് മറ്റ് സാങ്കേതിക വാഴ്സിറ്റികളിൽ. വ്യവസായശാലകളിൽ കുട്ടികൾക്ക് കണ്ടുപഠിക്കാം. ഇത് പഠനത്തിൽ കൂടുതൽ താത്പര്യമുണ്ടാക്കും.
പഠനം വിദ്യാർത്ഥി കേന്ദ്രീകൃതമാവും. അദ്ധ്യാപകർ പഠിപ്പിക്കുകയല്ല, വിദ്യാർത്ഥി പഠിക്കുകയാണ്.
''അടുത്തവർഷം മുതൽ പുതിയ സിലബസായിരിക്കും. ഉപരിപഠനത്തിനും ജോലിക്കും വിദ്യാർത്ഥികൾ പുറത്തേക്കൊഴുകുന്നത് തടയാം.''
-പ്രൊഫ.സിസാതോമസ്
വൈസ്ചാൻസലർ
സാങ്കേതിക സർവകലാശാലയിൽ
144 കോളേജുകൾ
1,50,000 കുട്ടികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |