തിരുവനന്തപുരം: എട്ട് വിസി മാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ വാഴ്സിറ്റി പ്രതിനിധികളെ നൽകാനുള്ള നിർദ്ദേശം അനുസരിക്കാത്ത താത്കാലിക വി.സിമാരെ പുറത്താക്കുമെന്ന് ഗവർണർ.
അഞ്ചുവട്ടം കത്തെഴുതിയിട്ടും വാഴ്സിറ്രികൾ വകവയ്ക്കാത്തതിനെത്തുടർന്ന് ഒരുമാസം നൽകിയിരിക്കയാണ് ഗവർണർ. അതിനകം സെനറ്റ്, സിൻഡിക്കേറ്റ് യോഗം വിളിച്ച് സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകിയില്ലെങ്കിൽ താത്കാലിക വി.സിമാരെ ഏ മാറ്റാനാണ് നീക്കം.
കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, സാങ്കേതികം, അഗ്രിക്കച്ചർ, ഫിഷറീസ് വാഴ്സിറ്രികളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്. സർക്കാർ ഉടക്കിട്ടതോടെ വാഴ്സിറ്റികൾ സെർച്ച്കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകിയില്ല. വാഴ്സിറ്റി പ്രതിനിധിയില്ലാതെ ഗവർണർക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവില്ല. അങ്ങനെയല്ലാതെ രൂപീകരിച്ച കേരള വാഴ്സിറ്റിയിലെ രണ്ടംഗകമ്മിറ്റി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എം.ജി, കണ്ണൂർ, കാർഷിക വാഴ്സിറ്റികളിൽ സെനറ്റും മറ്റിടങ്ങളിൽ സിൻഡിക്കേറ്റുമാണ് സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകേണ്ടത്.
ഗവർണറുടെ നിർദ്ദേശപ്രകാരം കേരള വി.സി ഡോ.മോഹനൻ കുന്നുമ്മേൽ 16ന് സെനറ്റ് യോഗം വിളിച്ചിട്ടുണ്ട്. മറ്റൊരിടത്തും നടപടിയില്ല.
സ്ഥിരം വി.സിമാരെ നിയമിക്കാനാവാത്തതിനാൽ മുതിർന്ന പ്രൊഫസർമാർക്ക് വി.സിയുടെ ചുമതല നൽകിയിരിക്കുകയാണ്. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സിമാർ ബാദ്ധ്യസ്ഥരാണ്. അതിനാൽ തന്റെ നിർദ്ദേശം പാലിക്കാത്തവരെ വി.സി ചുമതലയിൽ നിന്നൊഴിവാക്കാൻ നിയമനാധികാരിയായ ഗവർണർക്കാവും. നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ കാലിക്കറ്റ്, സംസ്കൃതം, ഓപ്പൺ, ഡിജിറ്റൽ വാഴ്സിറ്റികളിലെ വി.സിമാരെ പുറത്താക്കാനിരിക്കുകയാണ് ഗവർണർ. ഇതുകൂടിയാവുന്നതോടെ വി.സിമാരില്ലാത്ത വാഴ്സിറ്റികൾ 12ആവും.
ഗവർണർക്ക് ബലംപകർന്ന്
വി. സി നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമെന്ന സുപ്രീംകോടതി ഉത്തരവുണ്ട്.
ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും സർവകലാശാലകളിൽ സുപ്രധാനമായ ചുമതലയുണ്ടെന്നുംബാഹ്യസമ്മർദ്ദത്തിന് വഴങ്ങരുതെന്നും ഉത്തരവിൽ.
വി.സിമാരില്ലാതായിട്ട്
വർഷങ്ങളായി
1.കാർഷികം-----------2022ഒക്ടോബർ
2.സാങ്കേതികം--------2022ഒക്ടോബർ
3.കേരള-----------------2022ഒക്ടോബർ
4.ഫിഷറീസ്-------------2022നവംബർ
5.മലയാളം--------------2023ഫെബ്രുവരി
6.കുസാറ്റ്---------------2023ഏപ്രിൽ
7.എം.ജി------------------2023മേയ്
8.കണ്ണൂർ----------------2023നവംബർ
''മറ്റാരുടെയെങ്കിലും താത്ൽപര്യത്തിന്റെയോ ആജ്ഞയുടെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്
നിയമവിരുദ്ധം.''
-സുപ്രീംകോടതി
(കണ്ണൂർ വി.സി കേസിൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |