പോത്തൻകോട്: ഭാരതത്തിന്റെ മഹത്തായ ആത്മീയ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നതാണ് കരുണാകര ഗുരുവിന്റെ ദർശനമെന്നും ആത്മീയതയിലെ പുതിയ വെളിച്ചമായി അവ നിലകൊള്ളുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ 25-ാമത് നവഒലി ജ്യോതിർദിന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ശാന്തിയുടെയും സ്നേഹത്തിന്റെയും ആലയമാണ് ശാന്തിഗിരി. വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനമാണ് ഈ ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ ചെതന്യം. ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെന്ന ഏകാത്മകതയിൽ എത്തിച്ചേരുവാനാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചത്. മാനുഷികക്ഷേമത്തിലൂന്നിയുളള ആത്മീയതയായിരുന്നു ഗുരുവിന്റേത്. വിശക്കുന്നവന് ആദ്യം ആഹാരവും മനസ്സിന് ആത്മശാന്തിയും ഗുരു പകർന്നുനൽകി. അന്നദാനത്തിന്റെയും ആതുരസേവനത്തിന്റെയും ആത്മബോധനത്തിന്റെയും മഹത്വം ഉൾക്കൊണ്ടാണ് ശാന്തിഗിരി ആശ്രമം പ്രവർത്തിക്കുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
രാവിലെ 11 ന് ആശ്രമത്തിലെത്തിയ ഗവർണർ പ്രാർത്ഥനാലയത്തിൽ ആരാധന സ്വീകരിച്ചശേഷം താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തി. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന പലവിധ ജീർണ്ണതകൾ പരിഹരിക്കാൻ സന്യാസമാർഗ്ഗം അന്യമല്ലെന്ന് ശ്രീകരുണാകര ഗുരു കാണിച്ചുതന്നു. ജാതിമതഭേദമെന്യേ മനുഷ്യന്റെ നന്മ ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങളിലേക്ക് നാട് കൂടുതൽ മുന്നോട്ട് പോകണമെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ശാന്തിഗിരിയെന്നും മന്ത്രി പറഞ്ഞു. എം.വിൻസന്റ് എം.എൽ.എ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ജനനി കൃപ ജ്ഞാന തപസ്വിനി എന്നിവർ പങ്കെടുത്തു. രാവിലെ അഞ്ചുമണിയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി. സന്ന്യാസ സംഘത്തിന്റെയും നിയുക്തരായവരുടെയും നേതൃത്വത്തിൽ താമരപ്പർണ്ണശാലയിൽ പ്രത്യേക പുഷ്പാജ്ഞലി നടന്നു. ഗുരുദർശനത്തിനും വിവിധ സമർപ്പണങ്ങൾക്കും ശേഷം ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |