കർശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: നോക്കുകൂലിയെന്നാൽ ഭീഷണിപ്പെടുത്തി പണം തട്ടലാണെന്നും, ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് തന്റെ ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നതായി ആരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
'നോ നോക്കുകൂലി' പദ്ധതി നടപ്പാക്കുകയാണെന്നും, ജില്ലാ തലങ്ങളിൽ യൂണിയൻ അംഗങ്ങളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടുന്ന യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. തൊഴിൽ മന്ത്രിയും പങ്കെടുക്കുന്ന യൂണിയൻ നേതാക്കളുടെ യോഗം വിളിക്കും. നോക്കുകൂലിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.നോക്കുകൂലി തടയാൻ സർക്കാരും ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡും സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ,ഹർജി 22 നു പരിഗണിക്കാൻ മാറ്റി.
'സംരക്ഷിക്കാൻ
ആളുള്ളതിനാൽ'
നോക്കുകൂലിക്കെതിരെ തൊഴിലാളികളെ ബോധവത്കരിക്കാൻ ക്ളാസ് സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചപ്പോൾ, പൊലീസിനാണ് ബോധവത്കരണം നടത്തേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. നോക്കുകൂലിക്കെതിരെ സർക്കാർ നടപടിയെടുക്കുന്നതിൽ സന്തോഷമുണ്ട്. കർശന നടപടി വേണം. അല്ലെങ്കിൽ നമ്മുടെ വ്യവസായ - വ്യാപാര അന്തരീക്ഷം ഒരിക്കലും മെച്ചപ്പെടില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന് യൂണിയൻകാർക്ക് ഉറപ്പുള്ളതിനാലാണ് നോക്കുകൂലി ആവർത്തിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് നോക്കുകൂലി നൽകിയില്ലെന്ന പേരിൽ ഒരാളുടെ കൈ തല്ലിയൊടിച്ച സംഭവം ഹൈക്കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, ഇവരെ അറസ്റ്റ് ചെയ്തെന്നു സർക്കാർ വ്യക്തമാക്കി. ഇവർക്ക് ജാമ്യം ലഭിച്ചോയെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് ,ജാമ്യത്തിലിറങ്ങിയാൽ മാലയിട്ടു സ്വീകരിക്കാൻ ആളുണ്ടാവുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |