ചെറുതുരുത്തി: സാമൂഹിക അസമത്വവും നീതിനിഷേധവും ജനത്തെ കൃത്യമായി ബോദ്ധ്യപ്പെടുത്തിയത് കേരളകൗമുദിയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ചെറുതുരുത്തി ചുങ്കം കോണിക്കൽ കോംപ്ലക്‌സിൽ കേരളകൗമുദി ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കായി നിലകൊണ്ട പത്രം എന്ന നിലയിലാണ് കേരളകൗമുദിയെ അന്നും ഇന്നും വിലമതിക്കുന്നത്.
ശരിയുടെ പക്ഷത്താണ് എക്കാലത്തും ഈ പത്രം നിലകൊണ്ടത്. അതിന് നേതൃത്വം നൽകിയത് പത്രാധിപർ സുകുമാരനാണ്. രാജ്യത്ത് അസമത്വങ്ങളും നീതിനിഷേധങ്ങളും കൂടിവരികയാണെന്നാണ് സമീപകാലത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യത്തിന് 75 വർഷം പിന്നിടുമ്പോൾ ആദിവാസി സമൂഹത്തിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ് ഉയർന്നുവന്നത് അഭിമാനകരമാണെങ്കിലും ഇപ്പോഴും രാജ്യത്ത് നടമാടുന്ന തൊട്ടുകൂടായ്മ കാരണം തലയുയർത്തി നടക്കാൻ കഴിയാതാകുന്നുണ്ട്.
താഴ്ന്ന സമുദായത്തിലുള്ളവർക്ക് വ്യത്യസ്ത പാത്രങ്ങളിൽ വെള്ളം കൊടുത്തത് നമ്മുടെ രാജ്യത്താണ്. ഉയർന്ന സമുദായത്തിലുള്ളവരുടെ പാത്രത്തിൽ വെള്ളം കുടിച്ചതിന്റെ പേരിൽ ഒരു കുട്ടി മൃഗീയമായി മർദ്ദനമേൽക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. പശുക്കടത്ത് ആരോപിച്ചാണ് രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം തീയിട്ടുകൊന്നത്. ജാതിവ്യവസ്ഥ രാജ്യപുരോഗതിക്ക് തടസമാണെന്ന് തിരിച്ചറിയുന്നില്ല. ഏറ്റവും സന്തുഷ്ടരായ ജനത ഫിൻലാൻഡിലാണെന്നാണ് പറയുന്നത്. എന്നാൽ കേരളത്തിലും ആ സന്തുഷ്ടിയുണ്ട്. ജാതീയവിവേചനങ്ങൾ തീരെ കുറവായതിനാലാണത്. താഴേക്കിടയിലുള്ളവരെ മാർക്കറ്റ് ചെയ്യാതെ അവരെ സ്വയംപര്യാപ്തരാക്കുന്നതിൽ മാദ്ധ്യമങ്ങൾ ശ്രദ്ധ ചെലുത്തണം. നാടിന്റെ വളർച്ചയ്‌ക്കൊപ്പം നിലകൊള്ളണം. വൈകാരിക വിഷയങ്ങളിൽ മാത്രം മാദ്ധ്യമങ്ങൾ ഒതുങ്ങരുത്. ഒന്നും ചെയ്യാതെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നവരെ അവഗണിക്കണം. കേരളകൗമുദിക്ക് എന്നും പുരോഗമനപരമായ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |