കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്ക് പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ സ്ഥാപനങ്ങൾ ഉൾപ്പെടെ 54 പ്രതികളുണ്ട്. 16 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇതുവരെ കണ്ടുകെട്ടി.
ബിനാമിപേരിലും, തട്ടിപ്പിലൂടെ നേടിയ വായ്‌പത്തുക ഉപയോഗിച്ചും പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയ ഭൂസ്വത്തുക്കൾ മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉൾപ്പെടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനാണ് നീക്കം. വരുംദിവസങ്ങളിൽ ഇതിനായി നടപടികൾ വേഗത്തിലാക്കും. ഇതിലൂടെ പരമാവധി നിക്ഷേപത്തുക തിരിച്ചു നൽകാനാണ് ശ്രമം.
കരുവന്നൂരിലെ നിക്ഷേപകർക്ക് തുക തിരിച്ചുകിട്ടാൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിന് പിന്നാലെ ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരുന്നു. നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ നിയമപരമായ തടസങ്ങളില്ലെന്ന് ഏപ്രിൽ 15ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയേയും ഇ.ഡി അറിയിച്ചിരുന്നു.
തടസ ഹർജിക്ക്
17 വരെ സമയം
നിക്ഷേപം തിരിച്ചുനൽകുന്നതിന് പി.എം.എൽ.എ കോടതിയും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, താത്കാലികമായി സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടികൾക്കെതിരെ തടസഹർജി സമർപ്പിക്കാൻ പ്രതികൾക്ക് ഈമാസം 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിക്ഷേപകർ സമർപ്പിച്ച രേഖകളുടെ പകർപ്പുകളും പ്രതികൾക്ക് നൽകിയിട്ടുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ നിന്ന് നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശി മഹാദേവൻ ഉൾപ്പെടെ കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ
വികസനംകെ - റെയിലിന്
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന വികസനത്തിനുള്ള കരാർ കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിന്. 439കോടിയുടെ പദ്ധതി 42മാസം കൊണ്ട് പൂർത്തിയാക്കും. സിൽവർലൈനിന് അംഗീകാരം കാത്തിരിക്കെ, കെ-റെയിൽ ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണിത്. വർക്കല സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ കരാറും ഈ കൺസോർഷ്യത്തിനാണ്.
കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമാണ് സെൻട്രൽ സ്റ്റേഷൻ വികസനം.
വരികയും പോവുകയും ചെയ്യുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലെപ്പോലെ പ്രത്യേകം ലൗഞ്ചുകളുണ്ടാവും. ഇവയെ ലിഫ്റ്റുകൾ വഴി ബന്ധിപ്പിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണിത്. വിവരങ്ങളറിയിക്കാൻ കൂടുതൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും.
നിലവിലെ കെട്ടിടം നിലനിറുത്തി തെക്കും വടക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. തെക്കുവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗുമുണ്ടാവും. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലുള്ള മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ ടെർമിനലിനുണ്ടാവും.
സംസ്ഥാനത്ത് 27റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതും കെ-റെയിലാണ്. നിലമ്പൂരിൽ പണി തുടങ്ങി. കൊല്ലം പോളയത്തോട്ടിൽ മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയും കെ-റെയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |