തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവരാണെന്നും അവർ തല്ല് ചോദിച്ചുവാങ്ങുകയാണെന്നും കെ.ബി. ഗണേശ്കുമാർ. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് ഡോക്ടർമാർക്കെതിരെ അദ്ദേഹം കടുത്ത വിമർശനം ഉയർത്തിയത്.
70 ശതമാനം ഡോക്ടർമാരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ബാക്കിയുള്ള മുപ്പതു ശതമാനമാണ് ആരോഗ്യവകുപ്പിന്റെ പേര് മോശമാക്കുന്നത്.
തന്റെ നിയോജക മണ്ഡലത്തിൽ നിന്നുൾപ്പെടെയുള്ള ചില രോഗികൾക്ക് സർക്കാർ ഡോക്ടർമാരിൽ നിന്നു നേരിടേണ്ടിവന്ന ദുരനുഭവവും ഗണേശ്കുമാർ വിശദീകരിച്ചു. പത്തനാപുരത്തു നിന്നുള്ള 48 കാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അവരെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നൽകാനോ ജനറൽ സർജറി വിഭാഗം തലവൻ ഡോ. ആർ.സി. ശ്രീകുമാർ തയ്യാറായില്ല. സർജറിക്കു വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ ആ രോഗി ദുരിതം അനുഭവിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ സൂപ്രണ്ട് നിർദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോ. ശ്രീകുമാർ മുങ്ങി. ഈ സ്ത്രീ ഡോ. ശ്രീകുമാറിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. സർക്കാർ വിജിലൻസ് അന്വേഷണത്തിനു തയ്യാറായാൽ ഇതു സംബന്ധിച്ച വിവരങ്ങൾ താൻ നൽകാമെന്നും ഗണേശ് അറിയിച്ചു.
രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച ഡോക്ടറെ കണ്ടെത്താനുള്ള അന്വേഷണം കേരള പൊലീസിനെ ഏൽപ്പിക്കണം. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി നിലച്ച മട്ടാണ്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെടണം.
മുൻഗണന മറികടന്ന് രോഗികളെ ഡോക്ടറെ കാണിക്കാനും ഡോക്ടർമാരെ ഭീഷണിപ്പെടുത്താനുമായി പ്രവർത്തിക്കുന്ന ആശുപത്രി ഉപദേശക സമിതികളിലെ ആളുകളെ പിടിച്ച് പുറത്താക്കണം. ആരെയും തല്ലുന്ന ആശുപത്രി സെക്യൂരിറ്റിക്കാരെ മാന്യമായി പെരുമാറാൻ പരിശിലീപ്പിക്കണം. താൻ പറയുന്ന കാര്യങ്ങൾ സർക്കാരിനെതിരെയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും വ്യവസ്ഥിതിക്കെതിരെ പറയുന്നത് പൊളിറ്റിക്കലല്ലെന്നും ഗണേശ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |