തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) ഏപ്രിലിൽ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ പോയേക്കില്ല. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തീരുമാനമെടുക്കും.
അപ്പീൽ പോകുന്നില്ലെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസ അവകാശ നിയമങ്ങൾ ലംഘിക്കുന്ന ഒരു പ്രവൃത്തിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. കോടതി വിധി സർക്കാരിനെതിരല്ല. കാര്യങ്ങൾ കോടതിയെ വിശദമായി ബോദ്ധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കെ.ഇ.ആർ ഭേദഗതി 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹർജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു. എയ്ഡഡ് സ്കൂളുകളിൽ അധിക ഡിവിഷൻ/തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിന്റെ അനുമതി നേടണമെന്നും അതിനുള്ള പരിശോധനകൾ സെപ്തംബർ 30നുള്ളിൽ പൂർത്തിയാക്കണമെന്നുമാണ് ഭേദഗതിയിൽ പറയുന്നത്. എന്നാൽ, കുട്ടികളുണ്ടായിട്ടും അദ്ധ്യാപകനെ ലഭിക്കാൻ സ്കൂൾ തുറന്ന് നാലു മാസം കാത്തിരിക്കണമെന്ന ഭേദഗതി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |