തിരുവനന്തപുരം: കടുത്ത സാമ്പത്തിക സ്ഥിതിക്കിടയിൽ കയ്പേറിയ പ്രഖ്യാപനങ്ങൾ പലരും പ്രതീക്ഷിച്ചതാണെങ്കിലും , സംസഥാന ബഡ്ജറ്റിലൂടെ ഇത്രയും കടുത്ത നികുതി ഭാരം അടിച്ചേൽപ്പിച്ചത് അപ്രതീക്ഷിതമായി.ജനങ്ങളുടെ നടുവൊടിക്കുന്ന ബഡ്ജറ്റെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങിയതോടെ, ജന രോഷം നേരിടുക സർക്കാരിന് വെല്ലുവിളിയാകും. ഇന്നലെ വൈകിട്ട് ചേർന്ന അടിയന്തര കെ.പി.സി.സി നേതൃയോഗം ഇന്ന് കരിദിനാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യ വിതരണ ബാദ്ധ്യതയടക്കം മുന്നിൽ നിൽക്കെ ,രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ ധന സ്ഥിതി. വായ്പാ പരിധി വെട്ടിക്കുറച്ചതും, ജി.എസ്.ടി നഷ്ടപരിഹാരം കുറയുന്നതുമടക്കം കേന്ദ്ര സർക്കാരിന്റെ ശ്വാസം മുട്ടിക്കൽ തരണം ചെയ്യാൻ വേറെ മാർഗമില്ലെന്നാണ് ഇടതുമുന്നണിയുടെ വാദം. കേന്ദ്ര ബഡ്ജറ്റിലെ അവഗണനയും കൂടിയായതോടെ സർക്കാരിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയ. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും ആഘാതമായി.
അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്. അതിനടുത്ത വർഷം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ്. തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്. അതിനാൽ, കടുത്ത പരീക്ഷണത്തിന് മുതിരാൻ സർക്കാരിന് കിട്ടുന്ന അവസാനത്തെ അവസരമെന്ന
നിലയ്ക്ക് കൂടിയാണ് സർക്കാർ കടുംവെട്ടിന് ഒരുമ്പെട്ടത്.
എല്ലാ ഭാരവും ജനങ്ങളുടെ മേൽ
ധനപ്രതിസന്ധി മറികടക്കാനുള്ള വഴി ജനങ്ങളുടെ മേൽ കടുത്ത ഭാരം അടിച്ചേല്പിച്ച് തന്നെ കണ്ടെത്തണോയെന്ന ചോദ്യമാണ് വിമർശകരുന്നയിക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നതാകട്ടെ, സംസ്ഥാനത്തിന്റേത് മാത്രമായ നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മയാണ്. വർഷങ്ങളായി തൊടാതെ കിടക്കുന്നതും, ജനങ്ങളെ അത്ര നേരിട്ട് ബാധിക്കാത്തതുമായ നികുതി മേഖലകൾ കണ്ടെത്തി പരിഷ്കരണം വരുത്താനുള്ള ശ്രമമുണ്ടായില്ല.സർക്കാർ തലത്തിലെ ധൂർത്തിന് കുറവില്ലെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അഞ്ചഞ്ച് വർഷം കൂടുമ്പോൾ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ശമ്പളം നൽകി തൃപ്തിപ്പെടുത്താൻ സാധാരണക്കാരെ പിഴിയണോയെന്ന ചോദ്യം അടിസ്ഥാന വർഗത്തിന്റെ പിന്തുണ ആകർഷിക്കുന്ന ഇടതുമുന്നണിയെ പ്രയാസപ്പെടുത്തും. ഇതിന് സർക്കാരിന്റെ മറുപടി ബഡ്ജറ്റിലെ അടിസ്ഥാന വർഗത്തിനുള്ള പ്രഖ്യാപനങ്ങൾ എടുത്തുകാട്ടിയാണ്. പിന്നാക്ക, പട്ടികവിഭാഗ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് കേന്ദ്രം 54 കോടി വെട്ടിക്കുറച്ചപ്പോൾ ,സംസ്ഥാന ബഡ്ജറ്റിൽ ഇത് 78 കോടിയിൽ നിന്ന് 125 കോടിയായി ഉയർത്തി. മത്സ്യ, കൃഷി, തൊഴിലുറപ്പ്, അതിദാരിദ്ര്യ ലഘൂകരണ മേഖലകൾക്ക് നൽകിയ ഊന്നലുകളും ഇടതുപക്ഷ എടുത്തുകാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |