കൊച്ചി: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ അടുത്ത ഏപ്രിൽ മുതൽ ധനസഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ ഓണക്കാലത്ത് ശമ്പളത്തിനു ധനസഹായം നൽകിയപ്പോൾ യൂണിയൻ നേതാക്കളെയും കോർപ്പറേഷനെയും സർക്കാർ ഇത് അറിയിച്ചിരുന്നെന്നും കെ.എസ്.ആർ.ടി.സിയുടെ ലാ ഓഫീസർ പി.എൻ. ഹേന നൽകിയ അഡിഷണൽ സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ ജൂലായ് മുതൽ 50 കോടി രൂപ സർക്കാർ ശമ്പളവിതരണത്തിനു സാമ്പത്തിക സഹായം നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ശമ്പളത്തിന്റെ 45-50 ശതമാനം എല്ലാമാസവും അഞ്ചാം തീയതിക്കു മുമ്പ് നൽകാൻ തയ്യാറാണ്. ബാക്കി തുക സർക്കാർ 50 കോടി ധനസഹായം നൽകുന്നതിന്റെ തൊട്ടടുത്ത ദിവസം നൽകാം. പ്രതിദിനം വരുമാനം എട്ടുകോടി രൂപയായി വർദ്ധിപ്പിക്കാനാണ് ശ്രമം. ഇതു സാദ്ധ്യമായാൽ ശമ്പളം എല്ലാമാസവും ആദ്യവാരം നൽകാനാവുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതിനെതിരെ ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹർജികളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
æ സത്യവാങ്മൂലത്തിൽ നിന്ന്
സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂണിയനുകൾ സർക്കാരിനോടു സമ്മതിച്ചെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുന്നു. ഇതു നടപ്പാക്കിയാൽ പ്രതിമാസം 20 -25 കോടി രൂപ അധികവരുമാനമുണ്ടാകും. സംസ്ഥാനത്താകെ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ ആറു മാസം വേണ്ടി വരും. ഇതിനു ജീവനക്കാർ സഹകരിക്കണം. 25,000 ജീവനക്കാരിൽ 1200 പേർ അനധികൃതമായി ഹാജരാകുന്നില്ല. 5421 ബസുകളുള്ളതിൽ തെറ്റായ ഡ്യൂട്ടി പാറ്റേൺ കാരണം 4400 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പരിഷ്കരണ നടപടികളോടു യൂണിയനുകൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ബസ് സർവീസ് നടത്തിയും മറ്റും വരുമാനം കണ്ടെത്തുകയെന്നത് ജീവനക്കാരുടെയും കോർപ്പറേഷന്റെയും ഉത്തരവാദിത്വമാണ്. ശമ്പള വിതരണത്തിന് പദ്ധതി വേണമെന്നു ഹർജിക്കാർ ആവശ്യപ്പെടുന്നത് വസ്തുതകളറിയാതെയാണ്. ഇവരാരും വേണ്ടത്ര ഫണ്ടില്ലെന്നത് ചിന്തിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |