വൈക്കം: വായ്‌പ കുടിശികയെ തുടർന്ന് ബാങ്കിന്റെ ജപ്‌തി നേരിട്ട ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ തയ്യിൽ കാർത്തികേയനാണ് (61) ഇന്നലെ ഉച്ചയ്‌ക്ക് വീട്ടിൽ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ തോട്ടകം സഹകരണ ബാങ്ക് അധികൃതർ ജപ്തിയുടെ ഭാഗമായി കാർത്തികേയന്റെ വീടും സ്ഥലവും അളന്നതിന് പിന്നാലെയായിരുന്നു സംഭവം. 2014 സെപ്തംബറിലാണ് വസ്‌തു ഈട് വച്ച് കാർത്തികേയൻ അഞ്ചും ഭാര്യ മീര രണ്ടും ലക്ഷം രൂപ വായ്പയെടുത്തത്. 2019ൽ കാലാവധി കഴിഞ്ഞിട്ടും തിരിച്ചടച്ചില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. പലിശയടക്കം കാർത്തികേയൻ 12,11,369 രൂപയും ഭാര്യ മീര 4,81,011 രൂപയുമാണ് അടയ്‌ക്കേണ്ടിയിരുന്നത്. തുടർന്ന് കാർത്തികേയന്റെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലമളക്കാൻ എത്തിയത്. ഉദ്യോഗസ്ഥർ പോയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട കാർത്തികേയൻ വീട്ടിലേക്ക് പോയിരുന്നു. കുറച്ച് നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സഹോദര പുത്രൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ചിട്ടിയടവും മുടങ്ങി
വായ്പ തിരിച്ചടയ്‌ക്കുന്നതിന് ഇതേ ബാങ്കിൽ തന്നെ കാർത്തികേയൻ 10 ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയിരുന്നു. എന്നാൽ രോഗ ബാധിതനായതോടെ കാർത്തികേയന് ഓട്ടോ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രമേഹത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കാർത്തികേയൻ ആശുപത്രിയിലായിരുന്നു. തുടർന്ന് ചിട്ടിയുടെ അടവും മുടങ്ങി. വീടിനോടു ചേർന്ന് കാർത്തികേയനും ഭാര്യയും നടത്തിയിരുന്ന കടയും പൂട്ടലിന്റെ വക്കിലായി. ഭാര്യ മീര കൂലിപണിയെടുത്താണ് കാർത്തികേയന്റെ മരുന്നിനും വീട്ടുചെലവിനുമുള്ള പണം കണ്ടെത്തിയിരുന്നത്. മകൾ: അശ്വതി. മരുമകൻ: അനൂപ്.
'ഒമ്പത് വർഷത്തിനിടെ പലിശ ഇനത്തിൽ 20,000 രൂപ മാത്രമാണ് കാർത്തികേയൻ അടച്ചത്. വായ്പ കാലാവധി കഴിഞ്ഞിട്ടും തിരിച്ചടവില്ലാത്ത 30 പേരുടെ വീടുകളിൽ രണ്ടു ദിവസമായി നോട്ടീസ് പതിക്കുന്നുണ്ട്".
- കെ. ഷിജു, ബാങ്ക് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |