കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് കൽപ്പറ്റ സ്വദേശി വിശ്വനാഥന്റേത് (46) ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ശരീരത്തിൽ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിലേറ്റ ആറോളം മുറിവുകൾ മരത്തിൽ കയറുമ്പോൾ സംഭവിച്ചതാണ്. ഇതോടെ സംഭവത്തിൽ ദുരൂഹതയേറി.
ആൾക്കൂട്ട മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് തോന്നിക്കുന്ന തെളിവുകളൊന്നും ശരീരത്തിലില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡി.കോളേജ് എ.സി.പി കെ.സുദർശനൻ പറഞ്ഞു. അതേസമയം, വിശ്വനാഥന് മർദ്ദനമേറ്റെന്ന ആരോപണത്തിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ആശുപത്രിയിലെ നാൽപതോളം കാമറകൾ പരിശോധിച്ചതിൽ ആൾക്കൂട്ട മർദ്ദനമോ കൈയാങ്കളിയോ നടന്നതായ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ആകെയുള്ളത് വിശ്വനാഥൻ ഓടുന്ന ദൃശ്യവും സെക്യൂരിറ്റിക്ക് മുമ്പിൽ ബാഗ് തുറന്ന് കാണിക്കുന്നതുമാണ്.
കേസ് വിവാദമായ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ പറഞ്ഞു. ആൾക്കൂട്ട ആക്രമണം നടന്നോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. വിശ്വനാഥൻ മരിച്ച ദിവസം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. നാട്ടുകാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിട്ടോ എന്നും പരിശോധിക്കും.
കഴിഞ്ഞ 10ന് പുലർച്ചെ രണ്ടോടെയാണ് ആശുപത്രി വളപ്പിലുണ്ടായിരുന്ന വിശ്വനാഥനെ കാണാതായത്. ബന്ധുക്കൾ നൽകിയ പാരാതിയെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട മർദ്ദനം ഏറ്റിട്ടുണ്ടെന്ന് വിവിധ സംഘടനകളുടേത് ഉൾപ്പെടെയുള്ള പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |