തിരുവനന്തപുരം: വർഗ്ഗീയ, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ അതീവജാഗ്രത വേണമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ മുന്നറിയിപ്പ് നൽകി ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ.
ഉത്സവകാലമായതിനാൽ ക്ഷേത്രങ്ങളുടെ സുരക്ഷയിലും ജാഗ്രതയുണ്ടാവണം. ഗുണ്ടാവേട്ട ശക്തമാക്കുമെന്നും ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു.സ്റ്രേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ മിന്നൽപരിശോധനകൾ നടത്തും.
അടിയന്തര നമ്പരായ 112ൽ വരുന്ന കോളുകൾക്ക് കുറഞ്ഞ സമയത്തിനകം സഹായം ലഭ്യമാക്കണം. നിക്ഷേപതട്ടിപ്പ് കേസുകളിൽ ബഡ്സ് നിയമപ്രകാരം നടപടിയെടുക്കണം. തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം. വർഷങ്ങളായി തീർപ്പാക്കാത്ത വാറണ്ടുകളിലെ നടപടികൾ എസ്.പിമാർ ആഴ്ചതോറും വിലയിരുത്തും. പ്രധാന കേസുകളുടെ പ്രോസിക്യൂഷൻ നടപടികൾ എസ്.പിമാരുടെ സമിതി വിലയിരുത്തി ശിക്ഷാനിരക്ക് ഉയരുന്നെന്ന് ഉറപ്പാക്കണം. ജില്ലകളിൽ കൂടുതൽ അപകടങ്ങളുണ്ടാവുന്ന ബ്ലാക്ക് സ്പോട്ടുകൾക്കടുത്ത് ഹൈവേ പട്രോളിംഗ് ശക്തമാക്കും. കാൽനടക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. നടപ്പാതയിലെ പാർക്കിംഗ് തടയും.
ആറുമാസത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എ.ഡി.ജി.പിമാരായ കെ.പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ടി.കെ.വിനോദ് കുമാർ, എം.ആർ.അജിത്കുമാർ, തുമ്മല വിക്രം, ഗോപേഷ് അഗർവാൾ, എച്ച്.വെങ്കടേശ്, ഐ.ജിമാർ. ഡി.ഐജിമാർ, എസ്.പിമാർ എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
ലഹരിവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കും.
ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നത് തുടരും.
ലഹരിയിൽ ബസോടിക്കുന്നവരെ പിടിൻ ബസ് സ്റ്റാൻഡുകളിൽ കിറ്റുപയോഗിച്ച് പരിശോധന. കുറ്റക്കാരുടെ ലൈസൻസ് റദ്ദാക്കും. സാമൂഹ്യവിരുദ്ധരെയും സ്ഥിരം കുറ്റവാളികളെയും കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കും.
വ്യാപാരികളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹായത്തോടെ കൂടുതൽ സിസിടിവി കാമറ സ്ഥാപിക്കും.
വ്യാപാര സ്ഥാപനങ്ങളിലെ കാമറയിൽ ഒരെണ്ണം റോഡിലെ ദൃശ്യങ്ങൾ പകർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |