ചവറ: നിർമ്മാണത്തിലിരുന്ന ഇരുനില വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
പന്മന ടൈറ്റാനിയം ജംഗ്ഷന് സമീപം പള്ളിവടക്കതിൽ തങ്ങൾ കുഞ്ഞിന്റെ മകൻ പുലത്തറയിൽ നിസാറാണ് (44) മരിച്ചത്. അസാം സ്വദേശിയായ സാക്കിർ ഹുസൈനാണ് (37) പരിക്കേറ്റത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം.
പന്മന വടുതല ടിയാന വില്ലയിൽ അമീൻ യൂസഫിന്റെ വീട്ടിലായിരുന്നു അപകടം.
മൂന്നാഴ്ച മുമ്പ് വാർത്ത രണ്ടാമത്തെ നിലയുടെ മേൽക്കൂരയുടെ തട്ടിന്റെ തൂൺ ഇളക്കുന്നതിനിടെയാണ് ഒരുഭാഗത്തെ ഇഷ്ടികയും കോൺക്രീറ്റും തകർന്നുവീണത്. മുകളിലെ സിറ്റ് ഔട്ടിന്റെ കൂരയുടെ മാതൃകയിലുള്ള വാർപ്പാണ് തകർന്നത്.
നിസാർ ഇതിനടിയിൽപ്പെടുകയായിരുന്നു. ഇതോടെ മറ്റ് മുറികളുടെ തട്ടിളക്കൽ മാറ്റിവച്ചു. കോൺക്രീറ്റ് പാളികകൾ വീണാണ് സാക്കിർ ഹുസൈന് പരിക്കേറ്റത്. നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തുടർന്ന് ചവറയിലെ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തിയാണ് കോൺക്രീറ്റിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും നിസാർ മരിച്ചിരുന്നു.
പരിക്കേറ്റ സാക്കിർ ഹുസൈനെ നീണ്ടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാർ സഫാ ബിൽഡേഴ്സ് കോൺട്രാക്ടർ നൗഷാദിന്റെ ജീവനക്കാരനാണ്.
പോസ്റ്റുമോർട്ടത്തിന് ശേഷം നിസാറിന്റെ സംസ്കാരം ഇന്നലെ വൈകിട്ടോടെ ടൈറ്റാനിയം ജംഗ്ഷൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. നിസാറിന്റെ ഭാര്യ റഹിയാനത്ത്. മക്കൾ: മുഹമ്മദ് ബിലാൽ (20), ഫാത്തിമ (18).
അപകടം ക്ഷണിച്ചുവരുത്തി
നിർമ്മാണത്തിലെ അപാകതയാണ് തട്ട് ഇളക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എ ആകൃതിയിൽ നിർമ്മിച്ച വാർപ്പാണ് തകർന്നത്. വാർപ്പിന് താങ്ങായി മുൻഭാഗത്ത് തൂണുകളില്ലായിരുന്നു. പിൻഭാഗത്തെ ഭിത്തിയിലേക്ക് മുട്ടിച്ചിരുന്നതുമില്ല. ഭംഗിക്ക് വേണ്ടി തൂണുകളും ബീമും ഒഴിവാക്കിയതാണ് അപകടം ക്ഷണിച്ചുവരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |