കൊച്ചി: ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽനിന്ന് വിദ്യാർത്ഥിക്ക് രാത്രി 9.30നുശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും അടിയന്തര സാഹചര്യത്തിൽ രാത്രി 9.30നുശേഷം പുറത്തുപോകേണ്ടി വന്നാൽ രക്ഷിതാവിന്റെ അപേക്ഷ ഹാജരാക്കണമെന്ന വ്യവസ്ഥയും പ്രായോഗികമാണോയെന്ന് ഹൈക്കോടതി. ഇവ ഭേദഗതി ചെയ്യുന്നതിൽ പത്തു ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
ഗവ. മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകളിൽനിന്ന് രാത്രി പുറത്തിറങ്ങുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹോസ്റ്റലിൽനിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഹർജിയിൽ ചോദ്യംചെയ്തിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തി. ഈ ഉത്തരവിൽ രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തുപോകാൻ ഏർപ്പെടുത്തിയ വ്യവസ്ഥകൾ പ്രായോഗികമാണോ എന്നാണ് ഹൈക്കോടതി ഇപ്പോൾ ചോദിച്ചത്. ഈ വിഷയത്തിൽ പൊതുചർച്ചയുണ്ടാകുന്നത് നല്ലതാണെന്ന് ഹൈക്കോടതി പറഞ്ഞു.
കുട്ടികളെ പൂട്ടിയിട്ടുവളർത്തുന്നതിനോട് കോടതിക്ക് യോജിപ്പില്ല. എന്നാൽ ലഹരിമരുന്നടക്കമുള്ള വിപത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രസക്തിയുമുണ്ട്. ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്നാണ് ഹർജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |