തിരുവനന്തപുരം: പി.എസ്.സി നിയമന ശുപാർശ ഇതിനകം നൽകിയവർക്ക് നിയമനമുറപ്പാക്കാനും സ്റ്റാഫ് ഫിക്സേഷനിലൂടെ അധികമെന്ന് കണ്ടെത്തിയ അദ്ധ്യാപകരെ നിലനിറുത്താനുമാണ് 110 സൂപ്പർ ന്യൂമററി ഹയർസെക്കൻഡറി ജൂനിയർ അദ്ധ്യാപക (ഇംഗ്ലീഷ്) തസ്തികകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകിയത്.
2010ലെ ഹയർസെക്കൻഡറി അദ്ധ്യാപക (ഇംഗ്ലീഷ്) ജൂനിയർ റാങ്ക്പട്ടികയിലുള്ള 47 ഉദ്യോഗാർത്ഥികൾക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 26ന് പി.എസ്.സി നിയമന ശുപാർശ അയച്ചിരുന്നു. എന്നാൽ സ്റ്റാഫ് ഫിക്സേഷൻ നടത്തിയപ്പോൾ ഇപ്പോഴുള്ള അദ്ധ്യാപകർ തന്നെ അധികമെന്ന് കണ്ടെത്തി. ഇവരെയെല്ലാം സംരക്ഷിക്കാനാണ് നടപടി.
ഹയർസെക്കൻഡറിയിൽ ആഴ്ചയിൽ 14 വരെ പിരിയഡ് മാത്രമേയുള്ളൂവെങ്കിൽ ജൂനിയർ അദ്ധ്യാപകരെയും 25 വരെ പിരിയഡുണ്ടെങ്കിൽ സീനിയർ അദ്ധ്യാപകരെയും നിയമിക്കണം. ആഴ്ചയിൽ ഏഴോ അതിലധികമോ പിരിയഡുണ്ടെങ്കിൽ മാത്രം ജൂനിയർ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചാൽ മതിയെന്ന് 2017ൽ സർക്കാർ ഉത്തരവായി. എന്നാൽ പല സ്കൂളുകളിലും ഹയർസെക്കൻഡറി ജൂനിയർ അദ്ധ്യാപക (ഇംഗ്ലീഷ്) തസ്തികയ്ക്ക് ഏഴോ അതിലധികമോ പിരിയഡ് ലഭ്യമല്ലെന്ന് പ്രിൻസിപ്പൽമാർ 2021ൽ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് ഫിക്സേഷൻ നടത്തിയപ്പോൾ ഹയർസെക്കൻഡറി അദ്ധ്യാപക (ജൂനിയർ) ഇംഗ്ലീഷ് തസ്തികകളിൽ 87 എണ്ണത്തിന് മാത്രമേ ആഴ്ചയിൽ ഏഴോ അതിലധികമോ പിരിയഡുള്ളൂ എന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |