■നടപടി ഏകപക്ഷീയമെന്ന് സർക്കാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.സിസാ തോമസിനെ നിയന്ത്രിക്കാൻ പ്രത്യേക ഉപസമിതിയെ നിയോഗിച്ചതടക്കമുള്ള സിൻഡിക്കേറ്റിന്റെയും ബോർഡ് ഒഫ് ഗവർണേഴ്സിന്റെയും തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
അതേ സമയം, ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം. സർവകലാശാലാ നിയമത്തിന് വിരുദ്ധമെന്ന് ചാൻസലർക്ക് ബോദ്ധ്യപ്പെട്ടാൽ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് വിശദീകരണം തേടിയ ശേഷം സർക്കാരുമായി കൂടിയാലോചിച്ച് വേണം തീരുമാനമെടുക്കാനെന്നും ചൂണ്ടിക്കാട്ടി.
വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതിന് പുറമേ, ജീവനക്കാരെ വി.സി സ്ഥലം മാറ്റിയത് പുന: പരിശോധിക്കാൻ മറ്റൊരു സമിതിയും രൂപീകരിച്ചിരുന്നു. ഗവർണർക്ക് വി.സി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു..ഈ തീരുമാനങ്ങളെല്ലാം സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാട്ടി വി.സി ഡോ. സിസ തോമസ് ഗവർണർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഇത് പരിശോധിച്ചാണ്
ഗവർണറുടെ നടപടി. എന്നാൽ, സിൻഡിക്കേറ്റ് തീരുമാനത്തോടല്ല,ബോർഡ് ഒഫ് ഗവർണേഴ്സിന്റെ അടിയന്തര പ്രമേയത്തോട് മാത്രമാണ് ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
പ്രശ്നമായത് അക്കാഡമിക്
ഡയറക്ടറുടെ മാറ്റം
ഡിഗ്രി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിലും വിതരണത്തിലും ക്രമക്കേടുകൾ നടക്കുന്നതായും ഉത്തരക്കടലാസുകൾ ചട്ടവിരുദ്ധമായി പുനർ മൂല്യനിർണ്ണയം നടത്തി മാർക്കുകളിൽ വ്യത്യാസം വരുത്തുന്നതായും നേരത്തേ ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന അക്കാഡമിക് ഡയറക്ടറെ വി.സി മാറ്റിയതാണ് സിൻഡിക്കേറ്റിനെ ചൊടിപ്പിച്ചത്.
സിസാ തോമസ് വി.സിയായി തുടരുന്നത് ഹൈക്കോടതി തടഞ്ഞിട്ടില്ലാത്തതിനാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ സിസയെ തുടരാൻ അനുവദിക്കുകയായിരുന്നു. സർക്കാർ താത്കിലിക വി.സി നിയമനത്തിന് മൂന്നംഗ പാനൽ നൽകാൻ കോടതി നിർദ്ദേശിച്ചെങ്കിലും, വി.സി നിയമനം നടത്താനുള്ള ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെട്ടില്ല. സർക്കാർ നൽകിയ പാനലിലുള്ളവരും ഈ അക്കാഡമിക് വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവരായതിനാൽ വി.സിമാരെ അടിക്കടി മാറ്റുന്നതിനോട് ഗവർണർക്ക് വിയോജിപ്പാണെന്നറിയുന്നു.
മുൻ എം.പി പി.കെ.ബിജു ഉൾപ്പടെ ആറു പേരുടെ സിൻഡിക്കേറ്റ് അംഗത്വം ഓർഡിനൻസ് അസാധുവായതിനെ തുടർന്ന് നഷ്ടപ്പെട്ടെന്ന പരാതിയിൽ. വി.സി ഗവർണറോടും സർക്കാറിനോടും വ്യക്തത തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |