ന്യൂഡൽഹി: ഡൽഹി ആംആദ്മി സർക്കാർ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തടവിൽ കഴിയുന്ന മന്ത്രി സത്യേന്ദർ കുമാർ ജയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. സിസോദിയയെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരുടെയും രാജി. രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സ്വീകരിച്ചു.
ഡൽഹി സർക്കാരിലെ 33 വകുപ്പുകളിൽ 18 എണ്ണവും മനീഷ് സിസോദിയയുടെ കീഴിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 10 മാസമായി ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിന്റെ വകുപ്പുകളും മനീഷ് സിസോദിയക്കാണ് കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് എട്ട് മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷമായിരുന്നു സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ജയിലിൽ കഴിയുന്ന മന്ത്രിമാർ സ്ഥാനത്ത് തുടരുന്നതിനെ ബി.ജെ.പി ചോദ്യം ചെയ്തിരുന്നു.
2021 നവംബർ 17ന് നടപ്പാക്കിയ മദ്യനയത്തിന്റെ പേരിലാണ് സി.ബി.ഐയും ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത പണമിടപാട് കേസിൽ ഇ.ഡി 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ഇതുവരെ സിസോദിയയെ പ്രതി ചേർത്തിട്ടില്ല. സി.ബി.ഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിസോദിയയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഈ പ്രക്രിയയിൽ ഉടനെ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയില്ലാത്തതിനെ തുടർന്നാണ് രാജി. രാജിവയ്ക്കാതിരിക്കുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്നതും രാജി തീരുമാനത്തിലേക്ക് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |