തിരുവനന്തപുരം: കണ്ണൂർ അഴീക്കലിൽ 3000കോടി ചെലവിലുള്ള ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ നിർമ്മാണജോലികൾ അടുത്ത വർഷം തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഇതിന്റെ ഡി.പി.ആർ സെക്രട്ടറിമാരടങ്ങിയ സമിതി പരിശോധിച്ചുവരികയാണ്. ഈ വർഷം നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് ഈ വർഷം കപ്പൽ എത്തിച്ച് കമ്മിഷൻ ചെയ്യാവുന്ന തരത്തിൽ ജോലികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്തിന് ഇതുവരെ 1000 കോടി ചെലവഴിച്ചു. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾ കേന്ദ്രീകരിച്ച് തീരദേശ ചരക്ക് കപ്പൽ ഗതാഗതവും തുറമുഖാധിഷ്ടിത വ്യവസായങ്ങളും വികസിപ്പിക്കാനാവും. 12കോടി ചെവിൽ ബേപ്പൂർ തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കും. ബേപ്പൂരിൽ ഒരു പുതിയ ബർത്ത് നിർമ്മിക്കാൻ അടുത്ത വർഷം 17കോടി നീക്കി വെച്ചിട്ടുണ്ട്.
കൊല്ലം,അഴീക്കൽ,ബേപ്പൂർ തുറമുഖങ്ങളെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിച്ച് തീരദേശ കപ്പൽ സർവീസ് പുനരാരംഭിക്കാൻ വിദഗ്ദ്ധ ഏജൻസിയെ കൊണ്ട് പഠനം നടത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേരള മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തി. ഇതിനായി 2കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |