ബി.എം.എസും ടി.ഡി.എഫുമായുള്ള ചർച്ചയും പരാജയം
തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. ഇന്നലെ മന്ത്രി ആന്റണി രാജുവുമായി ബി.എം.എസും ടി.ഡി.എഫും നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ശമ്പളവിഷയം കൂടാതെ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ പരിഷ്‌കരണ നടപടികളിൽ നിന്ന് പിന്നാക്കം പോകാൻ കഴിയില്ലെന്നും സഹകരിക്കണമെന്നും മന്ത്രിയും വ്യക്തമാക്കി. ഇതോടെ ചർച്ച വഴിമുട്ടി.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഗഡുക്കളായി ശമ്പളം നൽകുകയല്ലാതെ മറ്റു മാർഗമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുന്നത്. പൊതുസമരമുന്നണി രൂപീകരിക്കാൻ കെ.എസ്.ടി എംപ്ലോയ്സ് സംഘ് (ബി.എം.എസ്) വിവിധ തൊഴിലാളി സംഘടനകളുടെ സഹകരണം തേടി. കൂടിയാലോചിച്ച് അന്തിമ തീരുമാനം എടുക്കും.
സംഘടനകളെ പ്രത്യേകം ചർച്ചയ്ക്ക് വിളിക്കുന്നതിൽ ബി.എം.എസും ടി.ഡി.എഫും പ്രതിഷേധം അറിയിച്ചു. നേരത്തെ സി.ഐ.ടി.യുവുമായി മന്ത്രി പ്രത്യേകമായാണ് ചർച്ച നടത്തിയത്.
ബി.എം.എസ് ജനറൽ സെക്രട്ടറി ജി.കെ. അജിത്, ജനറൽ സെക്രട്ടറി എസ്. അജയകുമാർ, പ്രദീപ് സി. നായർ, ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ഡി. അജയകുമാർ, ആർ.എൽ. രാജീവ്, ഗ്ലാഡ്സ്റ്റൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫെബ്രുവരിയിലെ ശേഷിക്കുന്ന ശമ്പളം നൽകുന്നതിന് സർക്കാർ സഹായം ലഭിച്ചിട്ടില്ല. ജനുവരി, ഫെബ്രുവരി വിഹിതമായി 70 കോടി രൂപ സർക്കാർ അനുവദിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |