തിരുവനന്തപുരം: എറണാകുളത്ത് സർക്കാർ വിളിച്ച യോഗത്തെക്കുറിച്ച് ജില്ലയിലെ 11 എം.എൽ.എമാരെയും അറിയിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അറിയാത്ത യോഗത്തിന് എങ്ങനെ പോകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആരോപണത്തിന് മറുപടിയായി സതീശൻ ചോദിച്ചു.
അഞ്ചാം തീയതി വിളിച്ച യോഗത്തിൽ പ്രതിപക്ഷനേതാവ് പങ്കെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഈ യോഗത്തിലേക്ക് എം.എൽ.എമാരായ ടി.ജെ. വിനോദിനെയും ശ്രീനിജനെയും മാത്രമാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. യോഗം നടക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചതിനെത്തുടർന്നാണ് ഉമ തോമസ് പോയത്.
വ്യവസായ, തദ്ദേശ മന്ത്രിമാർ വിളിച്ച യോഗത്തിന് ക്ഷണിച്ചതിനാൽ ആദ്യവസാനം പങ്കെടുത്തു. കൊച്ചിയിൽ ആരോഗ്യപ്രശ്നമൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ചാൽ അധിക്ഷേപമാകുന്നതെങ്ങനെ? മന്ത്രി എം.ബി. രാജേഷ് കരാറുകാരന്റെ വക്താവായാണ് സഭയിൽ സംസാരിച്ചത്. പെട്രോളൊഴിച്ച് തീ കൊളുത്തി ജനങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കരാറുകാരനെ ന്യായീകരിച്ചാൽ കേട്ടുകൊണ്ടിരിക്കാൻ പ്രതിപക്ഷത്തിനാകില്ല.
2019 ൽ തീപിടിച്ചപ്പോൾ ഡയോക്സിൻ ബോംബാണെന്ന റിപ്പോർട്ടാണ് മലിനീകരണ വകുപ്പ് നൽകിയത്. രക്തത്തിൽ കലർന്നാൽ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന വിഷമാണത്. വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ചു. സർക്കാരിന് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന നിലപാടെടുത്തതിനാലാണ് സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷം നടുത്തളത്തിൽ സമാന്തരമായി അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
- തോൽക്കുമെന്ന് പറയാൻ സ്പീക്കർക്ക് എന്തവകാശം?
പ്രതിഷേധിച്ച ചെറുപ്പക്കാരായ എം.എൽ.എമാർ തോറ്റു പോകുമെന്ന് പറയാൻ സ്പീക്കർക്ക് എന്തവകാശമാണുള്ളത്? അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ നടത്തിയ തെറ്റായ പരാമർശം പിൻവലിക്കണം. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറന്നാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഭൂതകാലം മറന്നുള്ളതാണ് സ്പീക്കറുടെ പ്രസ്താവന.
പൊലീസിനെക്കൊണ്ട് പേടിപ്പിച്ചാൽ സമരമില്ലാതാകില്ല. കരാറുകാരനെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഇതേ കമ്പനിക്ക് കരാർ നൽകാൻ കണ്ണൂർ നഗരസഭയോട് ആവശ്യപ്പെട്ടത്. മക്കളും മരുമക്കളും സർക്കാരിന്റെ തുടർ ഭരണത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇനിയും പല മക്കളുടെയും കഥകൾ പുറത്ത് വരാനുണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |