കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് വൈക്കത്ത് നിർവഹിക്കും. സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 603 ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ സംഘാടക സമിതിയോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വർക്കിംഗ് ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭാദ്ധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ജനറൽ കൺവീനറും സാംസ്‌കാരികവകുപ്പ് സെക്രട്ടറി കൺവീനറുമാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണജാഥയുടെ പുനരാവിഷ്‌കാരം, തമിഴ്നാട്ടിലെയും കേരളത്തിലെയും നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് ജാഥകൾ, മഹാകൺവെൻഷനുകൾ, അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയ്ക്കെതിരേ പഠനകളരികൾ, ഇ.വി. രാമസ്വാമി നായ്ക്കർ അനുസ്മരണം, സംഗീതനാടക അക്കാഡമിയുടെ 100 പരിപാടികൾ, ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ 100 ചലച്ചിത്ര പ്രദർശനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |