തിരുവനന്തപുരം: പുരാവസ്‌തു പ്രദർശന മ്യൂസിയം ഒരുക്കുന്നതിന് കാസർകോട് ബേക്കൽ കോട്ടയ്‌ക്കകത്ത് ബേക്കൽ ബംഗ്ലാവ് ഉൾപ്പെടെയുള്ള 3.52 ഏക്കർ സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്‌തു വകുപ്പ് സംസ്ഥാനത്തിന് കത്ത് നൽകി. ഇരുപത് വർഷം മുമ്പ് കോട്ടയിൽ നടത്തിയ ഖനനത്തിൽ ലഭിച്ച പുരാവസ്‌തുക്കൾ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ മേഖലാ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ സന്ദർശകർക്ക് കാണാൻ സംവിധാനങ്ങളില്ല. കേന്ദ്ര ആർക്കിയോളജിക്കൽ വകുപ്പിന് ബേക്കൽ കോട്ടയിൽ 38 ഏക്കർ സ്ഥലമാണുളളത്. ഇതിൽ 114 വർഷം പഴക്കമുള്ളതാണ് സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ബംഗ്ലാവ്. കോട്ട സ്ഥിതിചെയ്യുന്ന പള്ളിക്കര വില്ലേജിലെ ഫീൽഡ് മെഷർമെന്റ് ബുക്ക് തിരുത്തിയാണ് സ്ഥലം സംസ്ഥാന സർക്കാർ കൈവശം വയ്‌ക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ ആരോപണം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾക്ക് പുരാവസ്‌തു-റവന്യൂ-ടൂറിസം വകുപ്പുകൾ തയ്യാറായില്ല.
മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്
പീരങ്കി അവശിഷ്‌ടങ്ങൾ
നാണയങ്ങൾ
മൺപാത്രങ്ങൾ
വിദേശങ്ങളിൽ നിന്നുള്ള പാത്രങ്ങൾ
ചിലങ്ക
സംസ്ഥാനം സംരക്ഷിക്കുന്നില്ല
സംസ്ഥാനത്തിന്റെ കൈവശമുളള ബേക്കൽ ബംഗ്ലാവിന്റെ ഓടും കഴുക്കോലും ഉൾപ്പെടെ നശിച്ചിട്ട് കാലങ്ങളായി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുമില്ല. കെട്ടിടം ഉൾപ്പെടെയുളള 10 സെന്റ് സ്ഥലം സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ് മുഖേന 2006ൽ ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷന് (ബി.ആർ.ഡി.സി) കൈമാറിയിരുന്നു. ബ്രിട്ടീഷുകാർ പണിത ബംഗ്ലാവിൽ നേരത്തെ താമസ സൗകര്യം അനുവദിച്ചിരുന്നു. ബി.ആർ.ഡി.സി അറ്റകുറ്റപ്പണി ചെയ്‌തെങ്കിലും കച്ചവട ആവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗിക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ താമസ സംവിധാനം അവസാനിപ്പിച്ചു. ഇതോടെ ബി.ആർ.ഡി.സി തുടർപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി. ബ്രിട്ടീഷ് മുദ്ര പതിച്ചിട്ടുള്ള കെട്ടിടത്തിൽ 3 കിടപ്പു മുറി, മുന്നിലും പിറകിലും വിശാലമായ വരാന്ത, മദ്ധ്യത്തിൽ ഹാൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |