തിരുവനന്തപുരം: സാധാരണക്കാരന്റെ പ്രിയ ബ്രാൻഡായ 'ജവാൻ റം" നിർമ്മിക്കാനുള്ള സ്പിരിറ്റ് ഇ.എൻ.എ- എക്സ്ട്രാ
ന്യൂട്രൽ ആൽക്കഹോൾ) അടുത്തമാസം മുതൽ എത്തുക ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനമുള്ള ടാങ്കർ ലോറികളിൽ. ജവാൻ നിർമ്മിക്കുന്ന പൊതുമേഖലാസ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതിൽ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കമ്പനിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിയത് എക്സൈസ് എൻഫോഴ്സ്മെന്റ് കണ്ടെത്തി കേസാക്കിയിരുന്നു. ഈ പേരുദോഷം ഒഴിവാക്കാനാണ് പുതിയ സംവിധാനം.
ഡിസ്റ്റിലറിയിൽ നിന്ന് ലോഡുമായി പുറപ്പെട്ടാൽ ട്രാവൻകൂർ ഷുഗേഴ്സിൽ എത്തിയശേഷമേ ടാങ്കർ തുറന്ന് സ്പിരിറ്റ് മാറ്റാനാവൂ.
മദ്യ ഉത്പാദനം 8000 കെയ്സിൽ നിന്ന് 15,000 കെയ്സാക്കി ഉയർത്തുന്നതിനാൽ ഏപ്രിൽ മുതൽ 1,40,000 ലിറ്റർ സ്പിരിറ്റാണ് പ്രതിദിനം ട്രാവൻകൂർ ഷുഗേഴ്സിന് വേണ്ടത്. അടുത്ത മുന്നു മാസത്തേക്ക് ഇ.എൻ.എ സപ്ളൈ ചെയ്യാനുള്ള ടെൻഡറിൽ പങ്കെടുത്ത മദ്ധ്യപ്രദേശിലെ സൂം ഡിസ്റ്രിലറീസും ആന്ധ്രപ്രദേശിലെ എസ്.പി.വൈ ആഗ്രോപ്രോഡക്‌റ്റ്‌സുമാണ് കുറഞ്ഞവില രേഖപ്പെടുത്തിയത്. ഒരു ലിറ്റർ സ്പിരിറ്റിന് 70 രൂപ. ലിറ്ററിന് 72 രൂപ നിരക്കിലാണ് ഇപ്പോൾ സ്പിരിറ്റ് വാങ്ങുന്നത്. രണ്ട് കമ്പനികളുമായി ചർച്ച നടത്തി വിലയിൽ വീണ്ടും കുറവ് വരുത്തുന്ന കമ്പനിക്ക് കരാർ നൽകും. ലിറ്ററിന് 60 രൂപയിൽ നിന്ന് 70 ആയപ്പോഴാണ് മദ്യവിലയിൽ സർക്കാർ ചെറിയ വർദ്ധന വരുത്തിയത്.
പ്ളാസ്റ്റിക് കുപ്പികൾ തുടരും
വില്പനയ്ക്കായി മദ്യം ഗ്ളാസ് കുപ്പികളിൽ ലഭ്യമാക്കണമെന്ന ബെവ്കോയുടെ നിബന്ധന അയഞ്ഞു. ഉത്പാദനച്ചെലവും മദ്യവിലയും ഉയരുമെന്നതിനാൽ പ്ളാസ്റ്റിക് കുപ്പികളിൽ തന്നെയാവും ജവാൻ എത്തുക. 2.16 ലക്ഷം കുപ്പികളാണ് അടുത്ത വർഷം ട്രാവൻകൂർ ഷുഗേഴ്സിന് വേണ്ടത്. ഇതിനുള്ള ടെൻഡർ ക്ഷണിച്ചു. ആറ് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |