തിരുവനന്തപുരം: പതിച്ചു നൽകിയ വനഭൂമിയിലെ ഏതു മരങ്ങളും മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി തേടണമെന്ന് രണ്ടാഴ്ച മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഭൂവുടമകളുടെ അപേക്ഷകളിൽ തീരുമാനമെടുക്കാതെ സർക്കാർ. മരങ്ങൾ കർഷകർ നട്ടുവളർത്തിയതാണോ പട്ടയം കിട്ടിയപ്പോൾ നിലവിലുണ്ടായിരുന്നതാണോ എന്ന് വ്യക്തതയില്ലാത്തതാണ് കാരണം.
ഇത്തരം കാര്യങ്ങൾ പ്രീ രജിസ്റ്രറിൽ രേഖപ്പെടുത്തേണ്ടത് റവന്യു വകുപ്പിന്റെ ചുമതലയാണ്. എന്നാൽ, ഇത് കൃത്യമായി രേഖപ്പെടുത്താത്തതാണ് തടസം. ഇതുകാരണം ഭൂവുടമകൾ നട്ടുവളർത്തിയ ചെറിയ മരങ്ങൾപോലും മുറിക്കാൻ അനുമതി കിട്ടുന്നില്ല. വർഷങ്ങൾ പഴക്കമുള്ള അപേക്ഷകൾവരെ വനംവകുപ്പിൽ കെട്ടിക്കിടക്കുകയാണ്.
ഭൂവുടമകളുടെ ആക്ഷേപം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ചന്ദനം അടക്കമുള്ള സംരക്ഷിത മരങ്ങൾ ഒഴികെയുള്ളവ മുറിക്കുന്നതിന് അനുമതി നൽകി 2020 ഒക്ടോബോർ 24ന് റവന്യു വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, മൂന്നു മാസത്തിനു ശേഷം അത് റദ്ദാക്കി.
1964ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമാണ് വനപ്രദേശമല്ലാത്ത ഭൂമി പതിച്ചു നൽകിയത്. പട്ടയം കിട്ടി 30-40 വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം ഭൂമിയിലുള്ള മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് തടസം നിൽക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. കോട്ടയം നാഗൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിച്ചുനൽകിയ ഭൂമിയിൽനിന്ന് ആഞ്ഞിലി മരം മുറിച്ചതിനെതിരെയുള്ള കേസിലായിരുന്നു അനുമതി തേടണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |