ന്യൂഡൽഹി : പാർട്ടി ചുമതലകൾക്ക് 75 വയസ് പരിധി നിലനിർത്തി സി.പി.എം മുന്നോട്ടുപോകും. പ്രായപരിധിയെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ വിമർശിച്ചിരുന്നു. പ്രായപരിധി ഇരുമ്പുലക്കയല്ലെന്നും ചൂണ്ടിക്കാട്ടി. പ്രായപരിധി നീക്കാനുള്ള ഒരു ചർച്ചയും പാർട്ടിയിൽ ഇല്ലെന്നാണ് കേന്ദ്ര നേതാക്കൾ നൽകുന്ന സൂചന. 24ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിൽ നിശ്ചയിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ പ്രായപരിധി ചർച്ച ഉചിതമല്ലെന്ന നിലപാടിലാണ് ദേശീയ നേതാക്കൾ.
ഒഴിയാൻ പ്രകാശ് കാരാട്ട്
പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയോഗിച്ചിരുന്നു. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് താത്കാലിക ജനറൽ സെക്രട്ടറി വേണമോയെന്ന് പാർട്ടി ചർച്ച ചെയ്‌തിരുന്നു. പ്രായപരിധി തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് കാരാട്ട് നിലപാടെടുത്തു. താത്കാലിക ജനറൽ സെക്രട്ടറി വേണ്ട, പകരം കോഓർഡിനേറ്റർ മതിയെന്നും നിർദ്ദേശിച്ചു. മധുര കോൺഗ്രസോടെ ചുമതലകളിൽ നിന്ന് ഒഴിവാകുമെന്നും കാരാട്ട് പോളിറ്റ് ബ്യൂറോയെ അറിയിച്ചെന്നാണ് വിവരം.
മധുര കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്നാണ് സൂചന. കാരാട്ടിന് പുറമെ വൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സുഭാഷിണി അലി, മണിക് സർക്കാർ, സുർജയ കാന്ത മിശ്ര എന്നിവർക്കും 75 വയസ് പിന്നിട്ടു. ഇവരെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയിൽ നിന്ന് ഒഴിവാക്കുമോയെന്നത് നിർണായകമാണ്. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകാനും പാർട്ടിക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |