കൊല്ലം: കൊല്ലം സ്വദേശിനിയെ വാട്‌സ്ആപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി ബംഗളൂരുവിൽ കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേട്ട നബീസാ മൻസിലിൽ മുഹമ്മദ് ഷാദർഷയാണ് (31) പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഷാദർഷായുടെ സുഹൃത്തായ തിരുവനന്തപുരം ചെങ്കൽ സ്വദേശി എസ്.എസ്.അരുൺ (25) ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാദർഷായെ പിടികൂടാനായത്. ഇതോടെ സംഘത്തിലെ ആറു പേർ പിടിയിലായി.
ഡിസംബർ പകുതിയോടെയാണ് കൊല്ലം സ്വദേശിനിയായ സർക്കാർ ഉദ്യോഗസ്ഥയുടെ വാട്സ്ആപ്പിൽ മുംബയ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഡി.സി.പിയാണെന്ന് പരിചയപ്പെടുത്തി വിളിയെത്തിയത്. ഉദ്യോഗസ്ഥ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് സംശയിക്കുന്നതിനാൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ ഒഴിവാക്കാൻ അക്കൗണ്ടിലെ പണം മുഴുവൻ റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭീഷണിപ്പെടുത്തി. ഇത് വിശ്വസിച്ച ഉദ്യോഗസ്ഥ അഞ്ച് ലക്ഷത്തിലധികം രൂപ പ്രതികൾ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിക്കാത്തതോടെ പരാതിയുമായി കൊല്ലം വെസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ നിന്ന് പണം പശ്ചിമബംഗാളിലുള്ള അക്കൗണ്ടിലേക്കാണ് പോയതെന്നും അവിടെ നിന്ന് തിരുവനന്തപുരത്തുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് എത്തിയതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട ചൂരിയോട് വീട്ടിൽ അജിത്ത്(25), കൊച്ചുവേളി ടൈറ്റാനിയം തെക്കേത്തോപ്പ് വീട്ടിൽ അരുൺലാൽ(21), കുളത്തൂർ ഉച്ചക്കട നെല്ലിക്കകുഴി വാറുതട്ട് പുത്തൻവീട്ടിൽ സുധീഷ്(25), കുളത്തൂർ ഉച്ചക്കട ബി.പി ഭവൻ വീട്ടിൽ ബെഞ്ചമിൻ(25) എന്നിവരെ പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരുൺ എസ്.എസ്, മുഹമ്മദ് ഷാദർഷ എന്നിവരെ പിടികൂടിയത്.
കൊല്ലം എ.സി.പി എസ്.ഷരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഫയാസ് എസ്.ഐമാരായ സരിത, അൻസർഘാൻ, ഹസൻകുഞ്ഞ് എസ്.സി.പി.ഒമാരായ ദീപു ദാസ്, രതീഷ്‌കുമാർ, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |