തിരുവനന്തപുരം: പഴയൊരു ചെറുകാറ്. നല്ല സ്മൂത്തായി ഓടിച്ചു പോകാം. പക്ഷെ, 20 വർഷം കഴിഞ്ഞെങ്കിൽ അതിന്റെ രജിസ്ട്രേഷൻ പുതുക്കാൻ നൽകേണ്ടത് 10,000 രൂപ. നേരത്തെ 800 രൂപ നൽകിയിരുന്നിടത്താണ് ഇപ്പോൾ 10,000 രൂപ നൽകണമെന്ന് കേന്ദ്രം പറയുന്നത്. ഇരുചക്രവാഹനമാണെങ്കിൽ 2,000 നൽകണം. ഓട്ടോയ്ക്ക് അയ്യായിരവും.
സാധാരണക്കാരെ പോക്കറ്റടിക്കുന്ന ഈ കേന്ദ്രതീരുമാനം സംസ്ഥാനത്തിനു വേണമെങ്കിൽ നടപ്പിലാക്കാതിരിക്കാമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമ ലംഘനങ്ങളുടെ ഫീസ് കേന്ദ്രം കുത്തനെ വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ട് പലതും പകുതിയാക്കിയിരുന്നു. എ.കെ.ശശീന്ദ്രനായിരുന്നു അന്ന് ഗതാഗതമന്ത്രി. സാധാരണക്കാരും പുതിയത് വാങ്ങാൻ പാങ്ങില്ലാത്തവരുമാണ് സെക്കൻഡ് ഹാൻഡ് വാഹനം ഉപയോഗിക്കുന്നത്. ഇത്തരക്കാരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോ എന്നാണ് അറിയേണ്ടത്. ഫീസ് വർദ്ധിപ്പിച്ചത് കേന്ദ്രമാണെങ്കിലും ലഭിക്കുന്നത് സംസ്ഥാന സർക്കാരിനാണ്. കിട്ടേണ്ടതെല്ലാം ഇങ്ങ് പോരട്ടെ എന്ന് സംസ്ഥാന മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചാൽ വാഹന ഉടമകൾ ദുരിതത്തിലാകും. കാലവധി കഴിഞ്ഞ ബസുകൾ പൊതുഗതാഗത്തിന് ഉപയോഗിക്കാൻ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും ഹൈക്കോടതി താത്കാലികമായി വിലക്കിയതിനാൽ നടപ്പായിട്ടില്ല. ഇരട്ടിയിലേറെയായിരുന്നു വർദ്ധനവ്.
സംസ്ഥാന റോഡ് നികുതി ഇരട്ടിയാക്കി
കഴിഞ്ഞ ബഡ്ജറ്റിൽ പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ ഇരട്ടിയാക്കിയിരുന്നു. അതിനു പുറമെയാണ് ഈ വർദ്ധനവും.
കഴിഞ്ഞ ബഡ്ജറ്റിലെ
നികുതി വർദ്ധന ഇങ്ങനെ
വാഹനം------- പഴയനിരക്ക്------ പുതിയ നിരക്ക്(രൂപയിൽ)
ഇരുചക്രവാഹനങ്ങൾ ------900 -------1350
ചെറുകാറുകൾ----------- 6400 ---------9600
750 കിലോയ്ക്കും 1500 കിലോയ്ക്കും ഇടയ്ക്കുള്ളവ ------8600 -----12,900
1500 കിലോയ്ക്ക് മുകളിൽ ഭാരമുള്ളവ------ 10800------- 16200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |