
കൊച്ചി: വിദ്യാഭ്യാസ മന്ത്രി മുതൽ വിദ്യാർത്ഥികൾ വരെ ഭാഗമായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ് ചാറ്റ് ജി.പി.ടി കാരിക്കേച്ചർ.
ചാറ്റ് ജി.പി.ടിയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വച്ച് ഒരു കാരിക്കേച്ചർ നിർമ്മിക്കാൻ ആവശ്യപ്പെടുന്നതാണ് രീതി. വെറുമൊരു ഫോട്ടോ എഡിറ്റിംഗിന് അപ്പുറം വ്യക്തിയുടെ ജോലി, ഹോബികൾ, സ്വഭാവ സവിശേഷതകൾ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് എ.ഐ ഈ ചിത്രങ്ങൾ തയ്യാറാക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടിയാണ് ഈ ട്രെൻഡിന് രാഷ്ട്രീയ ഗ്ലാമർ കൊണ്ടുവന്നത്. പിന്നീട് മന്ത്രിമാരായ കെ.ബി. ഗണേശ് കുമാർ, വി.എൻ. വാസവൻ തുടങ്ങിയവർ ഇത്തരത്തിൽ തയ്യാറാക്കിയ ചിത്രങ്ങൾ പങ്കുവച്ചു. ഗൂഗിൾ ജെമിനി പോലുള്ള മറ്റ് എ.ഐ പ്ലാറ്റ്‌ഫോമുകളിലും സമാനമായ ഫീച്ചറുകൾ ലഭ്യമാണെങ്കിലും ചാറ്റ് ജി.പി.ടിയാണ് ട്രെൻഡിന് തുടക്കമിട്ടത്. ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ സാധാരണക്കാർക്ക് എങ്ങനെ വിനോദത്തിനായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണിത്.
വേണം ജാഗ്രത
ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എ.ഐയുമായി പങ്കുവയ്‌ക്കുന്നതിൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഇത്തരം പരീക്ഷണങ്ങൾ നടത്താവൂ. മുഖത്തിന്റെ കൃത്യമായ അളവുകളും സവിശേഷതകളും എ.ഐ വിശകലനം ചെയ്യുന്നത് ഭാവിയിൽ ഡീഫ് ഫേക്ക് വീഡിയോകൾ നിർമ്മിക്കാനും ആൾമാറാട്ടം നടത്താനും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു.
കാരിക്കേച്ചർ നിർമ്മിക്കുന്നതിന് - ക്രിയേറ്റ് ഒ ക്യാരിക്കേച്ചർ ഒഫ് മീ എബൗട്ട് മൈ ജോബ് (നിങ്ങളുടെ ജോലി) ആൻഡ് എവരിതിംഗ് യു നോ എബൗട്ട് മീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |