
തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 'ഹില്ലി അക്വ' ബയോഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളാണ് പുറത്തിറക്കിയത്. മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ബയോഡീഗ്രേഡബിൾ കുപ്പികളിൽ വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തൊടുപുഴയിൽ നിന്നും അരുവിക്കരയിൽനിന്നുമാണ് ഹില്ലി അക്വ പുറത്തിറക്കുന്നത്. കട്ടപ്പനയിലും ആലുവയിലും രണ്ട് പ്ലാന്റുകൾ ഒരുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.
പെരുവണ്ണാമൂഴിയിൽ മറ്റൊരു പ്ലാന്റിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. റേഷൻ കടകൾ വഴിയും കെ.എസ്.ആർ.ടി.സി, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഹില്ലി അക്വ വിതരണം ചെയ്യുന്നുണ്ട്. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ്. തിലകൻ അദ്ധ്യക്ഷനായി. ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, ഹില്ലി അക്വ ജനറൽ മാനേജർ വി. സജി, മാർക്കറ്റിംഗ് മാനേജർ അകിൻരാജ് എന്നിവർ സംസാരിച്ചു.
ബയോഡീഗ്രേഡബിൾ കുപ്പികൾ
ഹില്ലി അക്വയുടെ ബയോഡീഗ്രേഡബിൾ കുപ്പികൾ കരിമ്പ്, ചോളം പോലുള്ളവയുടെ അന്നജത്തിൽ നിന്നുള്ള പോളി ലാക്ടിക് ആസിഡ് പ്രിഫോമുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഈ കുപ്പികൾ വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയിലും ഈർപ്പത്തിലും കമ്പോസ്റ്റ് ചെയ്യപ്പെടും. അതിനാൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകില്ല. കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പാണ് ബയോഡീഗ്രേഡബിൾ പ്രിഫോമുകൾ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |