
തിരുവനന്തപുരം: എക്സൈസ് കമ്മിഷണറുടെ നിയമനത്തെച്ചൊല്ലി സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള നിയമപോരാട്ടം കടുക്കുന്നു. ഐ.എ.എസ് കേഡർ തസ്തികകളിൽ ഐ.എ.എസുകാരെയേ നിയമിക്കാവൂ എന്നുചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ പദവിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആർ.അജിത്കുമാറിന്റെ നിയമനം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) അസാധുവാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നികുതിവകുപ്പ് ഇറക്കിയ ഉത്തരവിൽ അജിത്തിനെ മാറ്റിയെങ്കിലും പകരം ചുമതല നൽകിയത് ഐ.പി.എസ് ഉദ്യോഗസ്ഥനായ അഡി.എക്സൈസ് കമ്മിഷണർ (അഡ്‌മിനിസ്ട്രേഷൻ) ജെ.കിഷോർകുമാറിനാണ്. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് അസോസിയേഷൻ തിങ്കളാഴ്ച കോടതിയെ സമീപിക്കും.
കോടതി ഉത്തരവ് നടപ്പാക്കാൻ ചീഫ്സെക്രട്ടറിക്കാണ് ചുമതലയെങ്കിലും അജിത്കുമാറിനെ മാറ്റി ചുമതല കൈമാറിയുള്ള ഉത്തരവിറക്കിയത് നികുതി വകുപ്പിലെ അഡി.സെക്രട്ടറി എം.വി.പ്രമോദാണ്. അതിനാൽ നികുതിവകുപ്പ് സെക്രട്ടറിയെക്കൂടി കക്ഷിയാക്കിയാവും അസോസിയേഷൻ കോടതിയലക്ഷ്യഹർജി നൽകുക.
എക്സൈസ് കമ്മിഷണർ, ഐ.എം.ജി ഡയറക്ടർ ജനറൽ, കില ഡയറക്ടർ ജനറൽ എന്നിവ ഐ.എ.എസ് കേഡർ തസ്തികകളാണെന്നും അവരെ മാത്രമേ നിയമിക്കാവൂ എന്നുമായിരുന്നു സി.എ.ടി ഉത്തരവ്. എം.ആർ.അജിത്കുമാറിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് തത്കാലത്തേക്ക് മാറ്റിനിറുത്തി ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സ്റ്റേ നേടാനാണ് സർക്കാർ നീക്കം.
കോടതി ഉത്തരവ്
പാലിച്ചില്ലെന്ന്
അജിത്കുമാറിനെ മാറ്റി എക്സൈസ് കമ്മിഷണറുടെ തസ്തികയിൽ ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കുകയാണ് വേണ്ടതെന്നും സർക്കാർ നീക്കം കോടതിയലക്ഷ്യമാണെന്നും ഐ.എ.എസ് അസോസിയേഷൻ പ്രതികരിച്ചു. ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെ മാറ്റിയതെന്നാണ് നികുതിവകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ, കോടതിഉത്തരവ് പാലിച്ചിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 261ഐ.എ.എസ് കേഡർ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതിൽ 126എണ്ണം സീനിയർ തസ്തികകളാണ്.
അജിത്കുമാറിന്
ബെവ്കോയിൽ തുടരാം
എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്നൊഴിവാക്കിയെങ്കിലും ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എം.ആർ.അജിത്കുമാറിന് തുടരാം. ബെവ്കോ എം.ഡി ഐ.പി.എസ് ഉദ്യോഗസ്ഥയായ ഹർഷിത അട്ടല്ലൂരിയാണ്.
''എക്സൈസ് കമ്മിഷണറുടെ ചുമതല നൽകേണ്ടത് ഐ.എ.എസുകാർക്കാണ്. ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതിലൂടെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് വ്യക്തമാകുന്നു
-ഡോ.ബി.അശോക്,
ഐ.എ.എസ്
അസോ. പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |