
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും കേരളത്തെ കുറിച്ച് നുണപ്രചാരണം നടത്തുകയാണെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ജില്ലയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.ആർ.എസ്.എസിന് സംസ്ഥാന രാഷ്ട്രീയത്തിൽ സ്ഥാനമില്ല. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തതയില്ല.
തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളെ വിന്യസിക്കുന്നതിന് പിന്നിലെന്തെന്ന് എല്ലാവർക്കുമറിയാം. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്. രാജ്യത്തെല്ലായിടത്തും ഇതിനെതിരെ പ്രതികരിക്കുന്ന കോൺഗ്രസ് കേരളത്തിൽ പ്രകീർത്തിക്കുകയാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. പരിസ്ഥിതി ദുരന്തമടക്കമുള്ള പരീക്ഷണങ്ങളിൽ കഴിവ് തെളിയിച്ച സർക്കാരാണ്. തുടർ ഭരണം ജനഹിതമാണ്. ആഴക്കടൽ മത്സ്യബന്ധന കരാറിൽ പിഴവ് കണ്ടെത്തി പിൻവലിച്ചു. പിഴവുണ്ടായത് പരിശോധിക്കും.
കോൺഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് ധാരണയിലെന്ന മോദിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. കോൺഗ്രസും ബി.ജെ.പിയും പല മണ്ഡലങ്ങളിലും കൈകോർക്കുന്നുണ്ട്. ശബരിമലയിൽ സുപ്രീംകോടതി വിധി വന്ന ശേഷം ഭാവി കാര്യം തീരുമാനിക്കും. ജോയ്സ് ജോർജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടും ലൗവ് ജിഹാദ് വിഷയത്തിലും പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. ജോസ് കെ.മാണിയുടെ പ്രസ്താവന സി.പി.എം നിലപാടുമായി കൂട്ടിച്ചേർക്കേണ്ടതില്ല. ഇ.പി.ജയരാജൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതടക്കം നടത്തിയ പ്രസ്താവനയിൽ തെറ്റില്ല. പാർട്ടി പ്രവർത്തനത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |