
തിരുവനന്തപുരം: കസ്റ്റഡി മർദ്ദനത്തിൽ വിവാദത്തിലായ ഡിവൈ.എസ്.പി എം.ആർ.മധുബാബുവിന് എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം. ആരോപണങ്ങൾ നിലനിൽക്കെയാണ് വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി ശുപാർശ ചെയ്തത്. നിലവിൽ അച്ചടക്ക നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. എസ്.പിയായി നിയമിക്കാനുള്ള പട്ടികയിൽ പത്താം സ്ഥാനക്കാരനാണ് മധുബാബു. നിലവിൽ ആലപ്പുഴ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ഇദ്ദേഹം.
മധുബാബു ക്രൂരമായി മർദ്ദിച്ചുവെന്നും കർണപടം അടിച്ചുതകർത്തെന്നും ആരോപിച്ച് മാസങ്ങൾക്ക് മുമ്പ് ജയകൃഷ്ണൻ തണ്ണിത്തോട് എന്ന എസ്.എഫ്.ഐ നേതാവ് പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ 22 കള്ളക്കേസുകൾ തനിക്കെതിരെ ചുമത്തിയെന്ന ആരോപണം ഒരു ജൂവലറി ഉടമയും ഉന്നയിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നും ആരോപിച്ചിരുന്നു.
പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ മർദ്ദിച്ച കേസിൽ ആലപ്പുഴ ഡിവൈ.എസ്.പിയായിരിക്കെ മധു ബാബുവിനെ ഒരു മാസം തടവിന് ചേർത്തല ജുഡിഷ്യൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നു. 2006 ഓഗസ്റ്റിൽ ചേർത്തല എസ്.ഐ ആയിരിക്കെ നടന്ന സംഭവത്തിലാണിത്. മധുബാബു പിന്നീട് ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യമെടുത്തിരുന്നു.
കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സ്ഥാനക്കയറ്റം നൽകാൻ നീക്കം. മധുബാബുവിനെ ക്രമസമാധാന ചുമതലകളിൽ നിയമിക്കരുതെന്ന് നേരത്തെ ശുപാർശ ഉണ്ടായിരുന്നെങ്കിലും അത് ഒഴിവാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |