ഭാഷ കൈകാര്യംചെയ്യുന്ന എല്ലാവർക്കും വ്യാകരണം അറിയണമെന്നില്ല. അഭിനയത്തിനും വ്യാകരണമുണ്ട്. അത് നന്നായി അറിയാവുന്ന നടനായിരുന്നു നെടുമുടി വേണു. എഴുത്തിന് ഒരു ക്രാഫ്റ്റുള്ളതുപോലെ അഭിനയത്തിനും ക്രാഫ്റ്റുണ്ട്. സംഗീതത്തിന് ശ്രുതിയും താളവും മുഖ്യമാകുന്നതുപോലെ നടനത്തിനും ശ്രുതിയും താളവും മുഖ്യമാണ്. അതും നന്നായി അറിയുകയും വഴങ്ങുകയും ചെയ്യുന്ന നടനായിരുന്നു നെടുമുടി വേണു. ആരവത്തിലെ മരുത്, ആലോലത്തിലെ കുട്ടൻ തമ്പുരാൻ, തകരയിലെ ചെല്ലപ്പനാശരി, യവനികയിലെ ബാലഗോപാൽ, സ്വാതിതിരുന്നാളിലെ ഇരയിമ്മൻ തമ്പി, ചാമരത്തിലെ ഫാദർ, ചമയത്തിലെ ഉണ്ണി, കള്ളൻ പവിത്രനിലെ പവിത്രൻ, വിടപറയും മുമ്പേയിലെ സേവിയർ, പാളങ്ങളിലെ രാമൻകുട്ടി തുടങ്ങിയ ഓരോ കഥാപത്രവും തീർത്തും വേറിട്ട അസ്തിത്വം നേടിയത് നെടുമുടി വേണുവിലൂടെ ആ കഥാപാത്രങ്ങൾ സ്കീനിൽ എത്തിയതുകൊണ്ടുതന്നെയാണ്. പ്രാഗല്ഭ്യമുള്ള മറ്റൊരു നടനെ ആ റോളിൽ സങ്കല്പിച്ചുനോക്കിയാൽ മതിയാവും അഭിനയത്തികവിന്റെ ആ അപൂർവ്വത അറിയാൻ.
നെടുമുടി വേണുവിന് മുമ്പ് അത്തരം ഒരു അഭിനയ ശൈലി മലയാളത്തിൽ ഉണ്ടായിരുന്നില്ല. കാവാലത്തിന്റെ നാടകക്കളരിയിൽനിന്നു കിട്ടിയ ക്രാഫ്റ്റും ജന്മനാടായ കുട്ടനാടിന്റെ ഞാറ്റുപാട്ടും തുഴപ്പാട്ടും കൊയ്ക്കുപാട്ടുമെല്ലാം നൽകിയ ശ്രുതിയും തബലയിലും മൃദംഗംത്തിലും ചെണ്ടയിലും നിന്നുമെല്ലാം കിട്ടിയ താളവുമെല്ലാം ചേർന്ന ഒരു കലാബോധം നെടുമുടി വേണുവിന് സ്വന്തമായിരുന്നു. ഒപ്പം അഭിനയിക്കുന്നവരെക്കൂടി ഉത്തേജിപ്പിക്കുന്ന അഭിനയതന്ത്രമാണ് എന്നും നെടുമുടി കാഴ്ചവച്ചത്. ബാലേട്ടനിൽ മോഹൻലാലുമായും പെരുന്തച്ചനിൽ തിലകനുമായുമുള്ള അത്യസാധാരണ അഭിനയമുഹൂർത്തങ്ങൾ നോക്കിയാൽ ഇത് കൂറേക്കൂടി ബോദ്ധ്യമാകും. ഏത് നടീനടന്മാരുമായും ലയിച്ച് അഭിനയിക്കാൻ നെടുമുടി വേണു പ്രകടിപ്പിച്ച പ്രാവീണ്യം സമാനതകളില്ലാത്തതാണ്. പത്രപ്രവർത്തകനായിരിക്കെ പ്രേംനസീറുമായി അഭിമുഖം നടത്താൻ പോയപ്പോൾ ചോദ്യം ചോദിക്കുകയായിരുന്നില്ല നെടുമുടി വേണു ആദ്യം ചെയ്‍തത്. പ്രേംനസീറിന്റെ കുറെ ഫോട്ടോകൾ കാണിച്ചിട്ട് ഏത് ചിത്രങ്ങളിലേതാണ് എന്ന് തിരിച്ചറിയാമോ എന്നായിരുന്നു ചോദ്യം. പ്രേം നസീറിന് പെട്ടെന്ന് മറുപടി നൽകാനായില്ല. ഒരു യഥാർത്ഥ നടൻ തനിക്കുതന്നെ അജ്ഞാതമായ അഭിനയമുഹൂർത്തങ്ങളിലേക്ക് അറിയാതെ ചെന്നെത്തും. അത് ഓർത്തിരിക്കണമെന്നുമില്ല. ഓരോ അഭിയ മുഹൂർത്തവും തീർത്തും വേറിട്ടതാകണം എന്ന ബോദ്ധ്യത്തിൽനിന്നാവണം ഫോട്ടോകൾ കാട്ടിയുള്ള ആ ചോദ്യത്തിന് ഇടയാക്കിയത്.
വലിയ നടന്മാർ ഒരേ ഫ്രെയിമിൽ വരുമ്പോൾ പലപ്പോഴും മത്സരിച്ച് അഭിനയിക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം ഒരേ ഫ്രെയിമിൽ വരുമ്പോൾ ഇത് പ്രകടമാവുക സ്വാഭാവികം. എന്നാൽ, നെടുമുടിവേണു ഇവർക്കൊപ്പം അഭിനയിക്കുമ്പോൾ സംഭവിക്കുന്നത് മറ്റൊരു രസതന്ത്രമാണ്. പരസ്പരം ഉത്തേജകമാകുന്ന അഭിനയതന്ത്രമാണ് നെടുമുടിയിൽനിന്നുണ്ടാവുക. അഭിയത്തെക്കുറിച്ചുള്ള അടിസ്ഥാന ബോധവും ശ്രുതിയെയും താളത്തെയുംകുറിച്ചുള്ള ബോദ്ധ്യവും ജീവിതപാഠങ്ങളുമാകാം അത്തരം ഒരു അഭിനയത്തികവ് നെടുമുടിക്ക് സമ്മാനിച്ചത്.
തകരയിലെ ചെല്ലപ്പനാശാരിയും കള്ളൻ പവിത്രനിലെ പവിത്രനുമെല്ലാം ഇന്നും സിനിമാ ആസ്വാദകർക്കൊപ്പം സഞ്ചരിക്കുന്നു. ചെറിയ ചെറിയ മോഷണങ്ങൾ നടത്തി വീടുപുലർത്താൻ കഷ്ടപ്പെടുന്ന കഥാപാത്രമാണ് പവിത്രൻ. ഭാര്യയും രണ്ട് മക്കളുമിരിക്കെ മദാലസയായ ദമയന്തിയെയും രഹസ്യമായി അയാൾ ഭാര്യയാക്കി. അരിയാട്ടുമില്ല് നടത്തുന്ന മാമച്ചന്റെ കിണ്ടിയും മൊന്തയും കട്ടത് അന്വേഷിക്കാൻ വന്ന മാമച്ചനുമായി ദമയന്തി അടുത്തു. മൊന്തയും കിണ്ടിയും വിൽക്കാനായി നഗരത്തിലെത്തിയ പവിത്രൻ അവിടെ തന്നെക്കാൾ വലിയ കള്ളനായ പാത്രക്കടക്കാരനെ പരിചയപ്പെട്ടു. അയാളുടെ ഗോഡൗണിൽനിന്ന് മോഷ്ടിച്ച പ്രതിമ തനി തങ്കമായിരുന്നു. അത് പവിത്രനെ സമ്പന്നനാക്കി. സ്വന്തം കാറും ഡ്രൈവറും ഒക്കെ ആയി. മാമച്ചനാകട്ടെ കച്ചവടം പൊളിഞ്ഞ അസൂയാലുവായി. ദമയന്തിയുടെ അനുജത്തി ഭാമയെ കണ്ട പവിത്രനാകട്ടെ അവളുടെ സൗന്ദര്യത്തിൽ മുഴുകുന്നു. അവളെ മെല്ലെ തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ഗ്രാമീണമായ എല്ലാ ജാള്യതയോടുംകൂടിയാണ് നെടുമുടി യാഥാർത്ഥ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |