കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നീണ്ട ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ അലൻ - താഹമാർക്കൊപ്പം ചായ കുടിച്ച് ബഹുജന കൂട്ടായ്‌മയുടെ ഐക്യദാർഢ്യം. 'അലനും താഹയും അറസ്റ്റിലായത് ചായ കുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെയാണ്
ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ 'നമുക്ക് ചായ കുടിക്കാം' എന്ന പ്രതിഷേധം അരങ്ങേറിയത്. പങ്കെടുത്തവർക്ക് സംഘാടകർ ചായയും പരിപ്പുവടയും നൽകി. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു അലൻ ഷുഹൈബിനും താഹ ഫസലിനും ചായ കൈമാറി ഉദ്ഘാടനം ചെയ്തു. ഈ കുട്ടികൾ കൈവശം വച്ചുവെന്ന് പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ലല്ലോ. വിദ്യാർത്ഥികളായ ഇവരെ പിടിച്ചു ജയിലിലിട്ടതിനു പിന്നിൽ സി.പി.എമ്മിന്റെ ഫാസിസം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അലനും തനിക്കും ജാമ്യം ലഭിച്ചെങ്കിലും പന്തീരാങ്കാവ് കേസ് അവസാനിക്കുന്നില്ലെന്ന് താഹ പറഞ്ഞു. ഇതേ കേസിൽ അറസ്റ്റിലായ വിജിത്തും ഉസ്‌മാനും ഇപ്പോഴും ജയിലിൽ കിടക്കുകയാണ്. നിയമവിദ്യാർത്ഥിയായ താൻ അഭിഭാഷകനായാൽ യു.എ.പി.എ കേസുകൾക്കെതിരെ ശക്തമായി പോരാടുമെന്ന് അലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |